Somebody once told me
To Write Well,
Write What You Know.
This is what I know......
Showing posts with label Malayalam. Show all posts
Showing posts with label Malayalam. Show all posts

Wednesday, 8 August 2012

കോഴിക്കോടന്‍ ഭാഷ...... :D


ഇതൊന്നും പഠിക്കാതെ ഒരൊറ്റൊരെണ്ണം കോഴിക്കോടു കാലുകുത്തിപ്പോകരുത്!
:P



Saturday, 11 February 2012

A Tribute To Shreya Ghoshal


 

Translation:
This Bengali lass, who came into our lives yesterday,
is the new Voice and Face of Kerala!
Hats off to you, sister!!!

Oh! BTW, I had tweeted Shreya Ghoshal this photo. She replied with a thanks and I got more than 50 retweets for that :)

Monday, 11 July 2011

തിരൂര്‍ സ്റ്റേഷനിലെ ചായക്കട - രണ്ടാം ഖണ്ഡം


ഈ പോസ്റ്റിന്റെ ഒന്നാം ഭാഗം വായിച്ചവര്‍ക്ക് മാത്രമേ ഈ രണ്ടാം ഭാഗം പൂര്‍ണ്ണമായും മനസ്സിലാകൂ...
ഭാഗം: ഒന്ന് 
ദിവസം: ഫെബ്രുവരി 11, 2011, വെള്ളിയാഴ്ച വൈകുന്നേരം
വേദി: തിരൂര്‍ സ്റ്റേഷനിലെ കാന്റീന്‍

http://engagingmyinsomnia.blogspot.in/2011/02/blog-post_14.html

തുടര്‍ന്ന് വായിക്കുക...



ഭാഗം: രണ്ട് 
ദിവസം: ഫെബ്രുവരി 25, 2011, തിങ്കളാഴ്ച വൈകുന്നേരം
വേദി: തിരൂര്‍ സ്റ്റേഷനിലെ ആ കാന്റീന്‍

അന്നത്തെ സംഭവം നടന്നിട്ട് ഇന്നേക്ക് കൃത്യം മൂന്നാഴ്ച കഴിഞ്ഞു. ശനിയാഴ്ച ക്ലാസ്സ്‌ ഉള്ളപ്പോള്‍, സാധാരണ കോഴിക്കോട് ഭാഗത്തേക്ക് പോകാറുള്ളവര്‍ ആരും വരാറില്ല. ശനിയാഴ്ച ലീവ് എടുക്കാന്‍ എനിക്ക്  ആകെ കൂട്ടുണ്ടാകാറുള്ള രണ്ട് കോഴിക്കോടുകാര്‍ (ഞങ്ങള്‍ക്ക്  ശനിയാഴ്ച ക്ലാസ്സൊന്നും ബാധകമല്ല), അന്നേ ശനിയാഴ്ച നല്ല കുട്ടികളായി ക്ലാസ്സില്‍ ഇരിക്കാന്‍ തീരുമാനിച്ചു. അന്ന് വൈകുന്നേരം, സ്ഥിരം പോകാറുള്ള പാസ്സഞ്ചര്‍  ട്രെയിനില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍, മറ്റൊരു എഞ്ചിനീയറിംഗ് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ പരിചയപ്പെട്ടു കത്തിയടിയും ആരംഭിച്ചു. പിന്നെ കുറെ നേരം സ്ഥലകാലബോധമില്ലാതെ ഗംഭീര വാചകമടിയായിരുന്നു (ദൈവം സഹായിച്ച് അതിന് ഒരിക്കലും ഒരു ക്ഷാമവും ഉണ്ടായിട്ടില്ല). അങ്ങെനെ വണ്ടി തിരൂരെത്തി. ജനലിലൂടെ പുറത്തു നോക്കിയപ്പോഴേക്ക്  അതാ... നമ്മുടെ ചായക്കട! അവര്‍ അന്നത്തെ ഒരു 20 രൂപ തിരിച്ചു തരാനുണ്ട്‌.
ചോദിക്കണോ?
വേണ്ട...
ചോദിച്ചാലോ?
വേണ്ട... 3 ആഴ്ച മുന്നേയുള്ള സംഭവമല്ലേ. അയാള്‍ മറന്നുപോയിക്കാണും. മാത്രമല്ല, അന്ന് അവിടെ ഉണ്ടായിരുന്ന അയാള്‍ തന്നെ ഇന്നും അവിടെ ഉണ്ടാകണമെന്നില്ലല്ലോ...  വേണ്ട... 
എന്നാലും... ചോദിച്ചേക്കാം...
വേണ്ട...
ഇങ്ങനെ ധര്‍മ്മസങ്കടത്തില്‍ അകപ്പെട്ടിരിക്കുന്നതു കണ്ട എന്റെ പുതിയ സുഹൃത്ത്‌ കാര്യം തിരക്കി. വള്ളി-പുള്ളി വിടാതെ അവനു കാര്യങ്ങള്‍ വിശദമാക്കി കൊടുത്തു.
"ബെറ്ദേ ഒന്ന് ചോദിച്ച് നോക്കിക്കോളീ... കിട്ടിയാ കിട്ടി. അല്ലെങ്കി ചട്ടി!"
അവന്റെ വാക്കുകള്‍ എനിക്കൊരു പ്രചോദനമായി.
ട്രെയിന്‍ എടുക്കാറായിട്ടു കൂടി, പുറത്തിറങ്ങി, അവിടെയുള്ള ഔട്ട്‌ലെറ്റില്‍ നില്‍ക്കുന്ന ആളോട് ചോദിച്ചു,
"ഏട്ടാ, ഏകദേശം മൂന്നാഴ്ച മുന്നേ......"
പറഞ്ഞു തുടങ്ങിയപ്പോഴേക്കും ആ ഏട്ടന്‍ തിരിച്ചിങ്ങോട്ട് ചോദിച്ചു,
"ഓ... അന്ന് ഇതേ ട്രെയിനില്‍ വന്നു ചായക്ക്‌ കാശു തന്ന്, ട്രെയിന്‍ വിട്ടപ്പോള്‍ ചായ വാങ്ങിക്കാതെ തിരിച്ചു കയറിയ കുട്ടിയല്ലേ... ഓര്‍മ്മയുണ്ട്, ഓര്‍മ്മയുണ്ട്..." എല്ലാം ഒറ്റ ശ്വാസത്തില്‍ കഴിഞ്ഞു!
"അതെ ഏട്ടാ"
"20 രൂപയല്ലേ. ഇതാ. (BG മ്യൂസിക്‌ ആയി ട്രെയിനിന്റെ ചൂളം വിളി). അയ്യോ, ട്രെയിന്‍ അതാ നീങ്ങിത്തുടങ്ങി! ഇന്നാ പിടിച്ചോ 20 രൂപ. വേഗം ഓടിക്കോ; ട്രെയിന്‍ മിസ്സ്‌ ചെയ്യേണ്ട"
ഒളിമ്പിക്സ് ദീപശിഖയേന്തി പി. റ്റി. ഉഷ ഓടുന്നതുപോലെ കടക്കാരന്റെ കയ്യില്‍ ഉണ്ടായിരുന്ന 20 രൂപയും പിടിച്ചു ഞാന്‍ ട്രെയിന്‍ ലക്ഷ്യമാക്കി ഓടി.
അങ്ങനെ ട്രെയിനും കിട്ടി, 20 രൂപയും കിട്ടി :))

 ഭാഗം: മൂന്ന്
ദിവസം: ജൂലൈ 4, 2011, തിങ്കളാഴ്ച വൈകുന്നേരം
വേദി: തിരൂര്‍ സ്റ്റേഷനിലെ നമ്മുടെ ആ പഴയ കാന്റീന്‍ തന്നെ

ഇന്ന് രാവിലത്തെ പാസ്സഞ്ചറില്‍ കോളെജിലേക്ക് പോയതെ ഉള്ളു; എന്നാല്‍ ആന്‍ ജെസ്സിയും ഞാനും പനി പ്രമാണിച്ച് വൈകുന്നേരത്തെ പാസ്സഞ്ചറില്‍ തിരിച്ചു കോഴിക്കോട്ടേക്ക്... ;) കൂടെ തിരൂര്‍ക്കാരനായ ഒരു സീനിയര്‍ ഏട്ടനും ഉണ്ടായിരുന്നു.
തിരൂര്‍ സ്റ്റേഷനില്‍ അവസാനമായി കാലു കുത്തിയിട്ട് കൃത്യം നാലു മാസമായി. ഏട്ടന്‍ ഇറങ്ങി. അന്നും വണ്ടി നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ ആ ചായക്കടയുടെ നേരെ മുന്നിലായിരുന്നു! ഞങ്ങള്‍ അന്യോന്യം നോക്കി.
"മോനേ... മനസ്സില്‍ ലഡ്ഡു പൊട്ടി!!!"
വീണ്ടും ട്രെയിനിന്റെ പുറത്തിറങ്ങി. കയ്യില്‍ 50 രൂപയുടെ നോട്ട്. ഔട്ട്‌ലെറ്റില്‍ പോയി രണ്ടു കാപ്പി ഓര്‍ഡര്‍ ചെയ്തു (ഇത്തവണ ഒരു ചെയിഞ്ചിന് കാപ്പിയാക്കി). കാപ്പി കൂട്ടിക്കൊണ്ടിരിക്കുമ്പോള്‍ അയാള്‍ എന്നോട് ചോദിച്ചു,
"ഇതിനു മുന്നേ ഇവിടെ വന്നിട്ടുണ്ടോ?"
"ഉണ്ട്"
"അന്നൊരിക്കല്‍ ചായ ഓര്‍ഡര്‍ ചെയ്ത്, വാങ്ങിക്കാതെ പോയ..."
"(ഒരു ചമ്മിയ ചിരിയോടെ ഞാന്‍) അതെ, ആ 20 രൂപ പിന്നെ വന്നു വാങ്ങിച്ചു"
"ഓര്‍മ്മയുണ്ട് :) "
ഇയാള്‍ തന്നെയാണോ കഴിഞ്ഞ മൂന്നു പ്രാവശ്യവും ഇവിടെയുണ്ടായിരുന്നത്?
പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ട് അയാള്‍ കാപ്പി ആദ്യത്തെ ഗ്ലാസ്സിലേക്ക്‌ ഒഴിച്ചുകൊണ്ടിരിക്കുമ്പോള്‍ വണ്ടിയുടെ ചൂളം വിളി.
"ദാ, വണ്ടി എടുക്കുന്നു. വേഗം കയറിക്കോളൂ"
അതും പറഞ്ഞുകൊണ്ട്  അയാള്‍ രണ്ടാമത്തെ കപ്പിലേക്ക് കാപ്പി ഒഴിച്ചു.
ഓരോ കയ്യിലും ഓരോ കപ്പുമേന്തി വീണ്ടും ട്രെയിന്‍ ലക്ഷ്യമാക്കി ഞാന്‍ ഓടി. പരാക്രമത്തിനൊടുവില്‍ ട്രെയിനില്‍ കയറിപ്പറ്റിയെങ്കിലും കപ്പില്‍ പകുതി കാപ്പി മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും പറയാതെ വയ്യ, നല്ല അസ്സല്‍ കാപ്പി!
പക്ഷെ പിന്നീടാണ് കയ്യില്‍ ചുരുട്ടിപ്പിടിച്ച 50 രൂപയുടെ കാര്യം ഓര്‍മ്മ വന്നത്......!!!
ഇനി അടുത്ത തവണ ആ കാന്റീനിനു മുന്നില്‍ വണ്ടി നിര്‍ത്തുമ്പോള്‍ കൊടുക്കാം. ഏതായാലും ആ ചായക്കടക്കാരന്റെയും ഞങ്ങളുടെയും ഇടയില്‍ ശക്തമായ ഒരു ആത്മബന്ധം ഉടലെടുത്തല്ലോ.
ഞങ്ങള്‍ വാങ്ങിയ കാപ്പിയുടെ കാശ് എന്നെങ്കിലും തിരിച്ചു കൊടുക്കുമെന്ന് അയാള്‍ക്കറിയാം :)


വിശ്വാസം... അതല്ലേ എല്ലാം......!!!

Wednesday, 11 May 2011

കുളിക്കാത്തവരുടെ ശ്രദ്ധയ്ക്ക്......


ഇനിയിപ്പോ കുളിക്കാതെ ഒരു രക്ഷയുമില്ല......!!!!!! :D

Monday, 9 May 2011

വാസ്കോ ഡ ഗാമ: മിഥ്യയും സത്യവും


ഉറുമി എന്ന പടം കണ്ട്  ടാക്കീസിനു പുറത്തിറങ്ങിയ മിക്കവാറും പേരുടെയും മനസ്സില്‍ പല സംശയങ്ങളും നുര പൊങ്ങിയിട്ടുണ്ടാകണം. ഈ സിനിമയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളൊക്കെ സത്യമാണോ? വാസ്കോ ഡ ഗാമ ദുഷ്ട്ടനായിരുന്നോ? അയാള്‍ കൊല്ലപ്പെട്ടതാണോ?
കുറച്ചു റിസര്‍ച്ചിനു ശേഷം അനുമാനിച്ച കാര്യങ്ങള്‍ ഇവിടെ കൊടുക്കാം എന്നു കരുതി. ഈ പോസ്റ്റില്‍ വാസ്കോയും ഭാരതവും തമ്മിലുള്ള ബന്ധങ്ങളെ കുറിച്ചു മാത്രമേയുള്ളൂ (അതുതന്നെയുണ്ട്  അത്യാവശ്യത്തിന്). ഭാരതം കണ്ടതില്‍ വച്ച് ഏറ്റവും ക്രൂരന്മാരില്‍ ഒരാളായിരുന്നു ഗാമ. 1497ല്‍ പോര്‍ച്ചുഗലിലെ ലിസ്ബനില്‍ നിന്ന്, വിശുദ്ധ ഗബ്രിയേല്‍,  വിശുദ്ധ റാഫേല്‍, ബെരിയോ (പിന്നീട് വിശുദ്ധ മിഗുവേല്‍)  എന്നീ പേരുകളുള്ള മൂന്നു കപ്പലുകള്‍ പിന്നെ പേര് അറിയപ്പെടാത്ത, ആഫ്രിക്കന്‍  തീരപ്രദേശങ്ങളില്‍ വച്ച് കാണാതായ, മറ്റൊരു ചരക്കു കപ്പല്‍ എന്നീ നാലു കപ്പലുകളില്‍ ഏകദേശം 170 സഹായികളുടെ അകമ്പടിയോടെ യാത്ര പുറപ്പെട്ടു. പോര്‍ച്ചുഗല്‍ രാജാവ് ജോണ്‍ രണ്ടാമന്റെ നിര്‍ദേശപ്രകാരം തെക്കന്‍ ഏഷ്യയിലേക്കുള്ള പുതിയ കടല്‍മാര്‍ഗ്ഗം കണ്ടുപിടിക്കാനായിരുന്നു ഈ യാത്ര. യാത്രക്കിടെ അറുപതോളം പേരെയും ഒരു ചരക്കു കപ്പലും നഷ്ട്ടപ്പെട്ടു. ഇടയ്ക്ക് അറബികളുടെ ആക്രമണവും നേരിടേണ്ടി വന്നു. എങ്കിലും അവരുടെ ലക്ഷ്യം പൂര്‍ത്തിയായി. കൊല്ലത്ത് പന്തലായനി എന്ന സ്ഥലത്താണ് ഗാമയും സംഘവും ആദ്യം എത്തിയത്. കോഴിക്കോട്ടു കച്ചവട ആവശ്യങ്ങള്‍ക്കായി എത്തിയ പോര്‍ച്ചുഗീസ്  വ്യാപാരികള്‍ സാമൂതിരി രാജാവിനെ ആദ്യമേ അറിയിച്ചിരുന്നു ജോണ്‍ രണ്ടാമന്റെ പ്രതിനിധിയായി പുതിയ കച്ചവട ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ ഒരാള്‍ വരുന്നുണ്ടെന്ന്. ഗാമ എത്തിയ വിവരം അറിഞ്ഞ സാമൂതിരി ദൂതനെ വിട്ട് ഗാമയെ കോഴിക്കോട്ടേക്ക് കടല്‍ മാര്‍ഗ്ഗം എത്തിച്ചു. അങ്ങനെയാണ് വാസ്കോ ഡ ഗാമ കപ്പല്‍പ്പാടം (ഇപ്പോള്‍ കാപ്പാട്) എന്ന ഗ്രാമത്തില്‍ കാലു കുത്തുന്നത്. സാമൂതിരിയുടെ സഭയിലേക്ക് കര മാര്‍ഗ്ഗം പോകുന്ന വഴിയില്‍ പുത്തൂര്‍ ദേവി ക്ഷേത്രം കണ്ട് ഗാമ അമ്പരന്നു. എന്താണ് അതെന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കാന്‍ ദൂതന്‍ ശ്രമിച്ചെങ്കിലും വിശുദ്ധ കന്യാമറിയത്തിന്റെ പ്രതിഷ്ഠയാണെന്ന് തെറ്റിദ്ധരിച്ച്‌ ഗാമ അകത്തു കയറി വണങ്ങി. പിന്നീട് അമളി മനസ്സിലാക്കിയ ഗാമ ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിച്ചു. അമ്പലത്തിലെ സാലഭഞ്ചികകളുടെ കൈ വെട്ടിമാറ്റിയപ്പോഴേക്കും നാട്ടുകാര്‍ കൂടി ലഹളയാക്കി (ആ വികലാംഗരായ സാലഭഞ്ചികരക്തസാക്ഷികളെ  ഇപ്പോഴും പുത്തൂര്‍ ക്ഷേത്രത്തില്‍ കാണാം). അവിടുന്നു ഭാഗ്യത്തിന് രക്ഷപ്പെട്ട ഇയാള്‍ സാമൂതിരിയുടെ സഭയില്‍ എത്തി. വല്ലാതെ അധികാരത്തോടെയും അഹങ്കാരത്തോടെയും ഭീഷണി കലര്‍ന്ന സ്വരത്തിലുമുള്ള അയാളുടെ സംസാരം സാമൂതിരി തമ്പുരാന് തീരെ പിടിച്ചില്ല. കോഴിക്കോട്ടു കച്ചവടം ചെയ്യാന്‍ പോർച്ചുഗീസുകാര്‍ക്കു മാത്രമേ അധികാരം പാടുള്ളൂ എന്നും, വര്‍ഷങ്ങളായി കോഴിക്കോടുമായി നല്ല കച്ചവട ബന്ധം പുലര്‍ത്തുന്ന അറബി വ്യാപാരികളെ ഇനി മുതല്‍ സമ്മതിക്കാന്‍ പാടില്ല എന്നും പറഞ്ഞ് അയാള്‍ മുന്നോട്ടു വച്ച കരാര്‍ ഒപ്പിടാന്‍ രാജാവ് തയ്യാറില്ല. രാജാവിനെ യുദ്ധത്തിനു വെല്ലു വിളിച്ച് ഗാമ തിരിച്ചു പുറപ്പെട്ടു. എങ്കില്‍ കൂടി സല്ക്കാരപ്രിയരായ കോഴിക്കോട്ടുകാര്‍ അയാളെ നല്ലപോലെ സ്വീകരിക്കുകയും സാമൂതിരി രാജാവ് നേരിട്ട് വന്നു യാത്രയാക്കുകയും ചെയ്തു. സാമൂതിരിയുടെ പട ഇവരെ കപ്പലില്‍ യാത്രയാക്കി പിന്‍വാങ്ങിയ ഉടനടി വാസ്കോയും സംഘവും തിരിച്ചു വന്ന് തീരപ്രദേശത്തുള്ള മുക്കുവരെ പ്രത്യേകിച്ച് മുസ്ലീങ്ങളെ (ചരിത്രം പരിശോധിച്ചാല്‍ അറിയാം അന്നൊക്കെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മില്‍ അത്ര രസത്തിലല്ലായിരുന്നു......ഇപ്പോഴോ???)  ആക്രമിച്ചു കൊല്ലാന്‍ ആരംഭിച്ചു. ഇതറിഞ്ഞ രാജാവിന്റെ കപ്പല്‍പ്പട ഗാമയെയും സംഘത്തെയും തുരത്തിയോടിച്ചു. ഇതറിഞ്ഞ കോലത്തിരി രാജാവ് തന്റെ ജന്മ ശത്രുവായ സാമൂതിരിയെ ഒതുക്കാനായി ഗാമയെ ഉപയോഗിക്കാമെന്ന് കരുതി. ലക്ഷദ്വീപിനടുത്ത് എത്തിയ ആ സംഘത്തെ കണ്ണൂരേക്ക്‌ ക്ഷണിച്ചു. ഇതറിഞ്ഞ കൊച്ചി രാജാവ്  കൂടുതല്‍ നല്ല വാഗ്ദാനങ്ങള്‍ നല്‍കി ഗാമയെ കൊച്ചിയില്‍ എത്തിച്ചു. കൊച്ചിയില്‍ നിന്ന് നാട്ടിലേക്ക് പോയ വാസ്കോയെ ധീര യോദ്ധാവിനെ പോലെയാണ് വരവേറ്റത്. കൊച്ചിയില്‍ നിന്ന് വാങ്ങിയ സാധനങ്ങള്‍ക്ക്  ഏകദേശം 67 ഇരട്ടി ലാഭമാണ് ഗാമയ്ക്ക് സ്വന്തം നാട്ടില്‍ ലഭിച്ചത്. പോര്‍ച്ചുഗീസ് രാജാവ് ഇന്ത്യയെ കീഴടക്കാന്‍ നീക്കങ്ങളും അതോടെ തുടങ്ങി.
രണ്ടാമത്  വാസ്കോ വന്നത് മാനുവല്‍ രണ്ടാമന്‍ രാജാവിന്റെ കല്പന പ്രകാരമാണ്. രണ്ടാമത്തെ വരവിലും ഗാമ കുറെ ലാഭം കൊയ്തു കൊണ്ട് പോയി. മൂന്നാമത്തെ തവണ ഇങ്ങോട്ട് പുറപ്പെട്ടപ്പോള്‍ തന്നെ ഗാമയുടെ ആരോഗ്യ സ്ഥിതി അത്ര നല്ല നിലയിലായിരുന്നില്ല. കൊച്ചിയില്‍ എത്തിയിട്ട് ഏതാനും ആഴ്ചകള്‍ക്കകം എന്തോ പനി (മലേറിയ ആയിരുന്നു എന്ന് സംശയിക്കുന്നു) പിടിപെട്ടു മരണമടഞ്ഞു. രണ്ടാമത്തെ തവണ വന്നപ്പോള്‍ തന്നെ കൊച്ചിയില്‍ പോര്‍ച്ചുഗലിന്റെ വിശുദ്ധന്‍ ഫ്രാന്‍സിസ് പുണ്യവാളന്റെ നാമത്തില്‍ ഒരു പള്ളി പണി കഴിപ്പിക്കണം എന്ന് കൊച്ചി രാജാവിനോട് വാസ്കോ പറഞ്ഞിരുന്നു. അതേ പള്ളിയിലാണ് വസ്കോയുടെ ഭൌതിക ശരീരം അടക്കം ചെയ്തത്. പിന്നീട്, വാസ്കോ ഡ ഗാമ എന്ന മഹാനെ വേണ്ട വിധം ആദരിച്ചില്ല എന്ന പോര്‍ച്ചുഗല്‍ രാജാവിന്റെ പരാതി മാനിച്ച് അത് കൊച്ചിയില്‍ നിന്ന് പോര്‍ച്ചുഗലിലെ ലിസ്ബനിലേക്ക് തിരികെ കൊണ്ടുപോയി സ്വര്‍ണവും രത്നങ്ങളും കൊണ്ട് അലങ്കരിച്ച പെട്ടിയില്‍ മറവു ചെയ്തു...
വാസ്കോ ഡ ഗാമയെ കുറിച്ച് ഏറ്റവും അധികം വിമര്‍ശനം ഉണ്ടായത്  ഒരു തീര്‍ഥാടക യാത്രക്കപ്പല്‍ കൊള്ളയടിച്ച സംഭവത്തിനാണ്. ഗാമയുടെ രണ്ടാം വരവിലാണ് ഈ സംഭവം. കണ്ണൂരിലെ മാടായി എന്ന സ്ഥലത്തു നിന്നു പുറപ്പെട്ട് മക്കയിലേക്ക് പോകുകയായിരുന്ന നാന്നൂറോളംപേരടങ്ങുന്ന യാത്രാക്കപ്പല്‍ പിടിച്ചടക്കി കൊള്ളയടിച്ച് കപ്പലിനു തീയിട്ടു! തങ്ങളുടെ എല്ലാ സ്വത്തും തരാമെന്നു പറഞ്ഞിട്ട് പോലും ഒരു ദയാ ദക്ഷീണ്യവുമില്ലാതെ കൊന്നൊടുക്കി. കപ്പലില്‍ ഉണ്ടായിരുന്ന അമ്പതോളം സ്ത്രീകളെ പോലും വെറുതെ വിട്ടില്ല. സാമൂതിരി തമ്പുരാന്റെ ദൂതുമായി പോയ തലപ് നമ്പൂതിരിയെ ചാരനെന്ന് മുദ്ര കുത്തി മൂക്കും ചെവിയും അറുത്തു മാറ്റി ചെവിയുടെ സ്ഥാനത്ത് ഒരു നായയുടെ ചെവി തുന്നിച്ചേര്‍ത്തു തിരിച്ചയച്ചു. ഭാരതീയരെ മതം മാറ്റാനുള്ള അനുമതി പോപ്പിന്റെ സമക്ഷത്തു നിന്നു വാങ്ങി പലരെയും നിര്‍ബന്ധപൂര്‍വ്വം മതം മാറ്റി. മാറാന്‍ വിസമ്മതിച്ചവരുടെ മൂക്കും ചെവിയും അറുത്തു വികൃതരാക്കി. പല ക്ഷേത്രങ്ങളും പള്ളികളും കൊള്ളയടിച്ചു തകര്‍ത്തു. പല സ്ത്രീകളെയും കോട്ടയ്ക്കുള്ളില്‍ ബന്ധനസ്തരാക്കി അവരില്‍ ഉണ്ടാകുന്ന സന്താനങ്ങളെ പോര്‍ച്ചുഗീസ്  സംസ്കാരമനുസരിച്ചു വളര്‍ത്തി പടയാളികാളാക്കി (ഇതെല്ലാം വാസ്കോ ഒറ്റയ്ക്ക് ചെയ്തു എന്നല്ല, പക്ഷെ അങ്ങേരാണ്‌ Trend Setter).
ഉറുമിയില്‍ കാണിച്ചിട്ടുള്ള എല്ലാം അതേപടി സത്യമല്ലെങ്കിലും കുറേയൊക്കെ സത്യം തന്നെ. വസ്കോയുടെ നേരെ പല ആക്രമണങ്ങളും ഉണ്ടായിരുന്നു. ചിലതൊക്കെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതും.
ഇതു വായിച്ചപ്പോള്‍ ചിലര്‍ക്കെങ്കിലും തോന്നുന്നുണ്ടാവും "ഇത്ര വലിയ ദുഷ്ടനെയാണോ  ഈശ്വരാ... ഇത്രയും നാള്‍ കേമനെന്ന് വാഴ്ത്തിയത്?"
കാലം അങ്ങനെയാണ്. ചിലപ്പോള്‍ ദുഷ്ടന്മാര്‍ മഹാന്മാരായി അറിയപ്പെട്ടേക്കാം (ഉദാഹരണം വാസ്കോ ഡ ഗാമ). അല്ലെങ്കില്‍ ചിലപ്പോള്‍ നല്ലവരായ മനുഷ്യര്‍ ചരിത്രത്തിന്റെ താളുകളില്‍ ആരും ശ്രദ്ധിക്കാതെ മാഞ്ഞു പോകും. ഒരു പക്ഷെ കേളു നായനാരും ചങ്ങാതിയും അതുപോലെ മങ്ങിയ പേരുകളായിരിക്കാം.............

Disclaimer: ഈ പറഞ്ഞ കാര്യങ്ങള്‍ വെറും ഊഹാപോഹങ്ങളല്ല. പിന്നെ, ഒരു മത വിശ്വാസികളെയും വേദനിപ്പിക്കണമെന്നോ ചെറുതാക്കണമെന്നോ ഉദ്ദേശിച്ചിട്ടില്ല. ഇതു ചരിത്രമാണ്. എല്ലാത്തിനും തെളിവുകളുമുണ്ട്. ഇനി ഏതെങ്കിലും വിധത്തില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും issues ഉണ്ടെങ്കില്‍ ക്ഷമിക്കൂ...

Saturday, 30 April 2011

കല്യാണ രാജു

കുറച്ചു ദിവസമായി ഒരു ഷോക്കില്‍ ആയിരുന്നു. അതാണ്‌ ബ്ലോഗ്‌ ചെയ്യാന്‍ പറ്റാതിരുന്നത്‌. ഇപ്പോളും ആ 'കല്യാണ ഷോക്കി'ല്‍ നിന്ന് കര കയറി വരുന്നതേ ഉള്ളു. അത്രയ്ക്കും വലിയ ഒരു താങ്ങല്ലേ നമ്മള്‍ മലയാളികള്‍ക്കിട്ട് അങ്ങേര് താങ്ങിയത്! ഈ പറഞ്ഞു വന്നത് 'യുവാക്കളുടെ സ്വപ്ന നായകന്‍', 'പൌരുഷത്തിന്റെ പ്രതീകം', 'യൂത്ത് ഐക്കണ്‍' എന്നൊക്കെ പലരും വിശേഷിപ്പിച്ച മലയാളികളുടെ സ്വന്തവും തമിഴന്മാരുടെ വാടകക്കാരനുമായ പൃഥ്വിരാജിനെ കുറിച്ചാണ്. ഒരുപാട് കള്ളത്തരങ്ങള്‍ നമ്മെ പറഞ്ഞു വിശ്വസിപ്പിച്ച് അവസാനം ഗോസ്സിപ്പുകളെല്ലാം സത്യമാക്കി BBC Newsല്‍ വര്‍ക്ക്‌ ചെയ്യുന്ന സുപ്രിയ മേനോനെ പാലക്കാട്ട് വച്ച് ഒരു സ്വകാര്യ ചടങ്ങില്‍ വിവാഹം ചെയ്തു. എന്നാലും വനിതയോട് പോലും പുളു പറഞ്ഞ് നാട്ടുകാരെ മുഴുവന്‍ വിഡ്ഢികളാക്കാന്‍ അയാള്‍ക്കെങ്ങനെ ധൈര്യം വന്നു??? വല്ലാത്ത തൊലിക്കട്ടി തന്നെ മോനെ......
പൃഥ്വിരാജ് എന്ന നായക സങ്കല്പം നമ്മുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോയിക്കൊണ്ടിരിക്കുകയാണോ എന്നൊരു സംശയം. പണ്ടു തൊട്ടേ ആ അഹങ്കാരവും വാചകമടിയും പലരെയും ചൊടിപ്പിച്ചിട്ടുണ്ട്. എങ്കിലും, ആളുടെ തുറന്ന സംസാരവും സത്യസന്ധതയും നല്ല വിവരവും ഞാന്‍ ബഹുമാനിച്ചിരുന്നു. ഹോസ്റ്റലിലെ  ഗോസ്സിപ്പ്  സെഷനുകള്‍ക്കിടെ പൃഥ്വിരാജിനെ എല്ലാവരും കുറ്റം പറയുമ്പോഴും ഈ കാര്യങ്ങള്‍ പറഞ്ഞു ഞാന്‍ ആളെ സപ്പോര്‍ട്ട് ചെയ്യാറുണ്ട് (ഇഷ്ടം കൊണ്ടൊന്നും അല്ല, ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഞാന്‍ മിക്കവാറും മൈനോരിറ്റി പക്ഷക്കാരെയാണ് പിന്താങ്ങാറ് ). അതേ കാരണം കൊണ്ടു തന്നെ ഹോസ്റ്റലില്‍ "രാജു" എന്ന് ഞാന്‍ ആക്കി വിളിക്കുന്ന പൃഥ്വിരാജിനെയും എന്നെയും ചേര്‍ത്ത് പല ഗോസ്സിപ്പുകളും ഇറങ്ങിയിട്ടുണ്ട്. എന്തിനധികം പറയുന്നു, ആളുടെ ചേട്ടന്‍ ഇന്ദ്രജിത്തിന്  ഓര്‍കൂട്ടിലും ഫേസ്ബുക്കിലും ഒരു ഫ്രണ്ട് റിക്വസ്റ്റ്  അയച്ചത്, അതുവഴി രാജുവിനെ പരിചയപ്പെടാനാണെന്നു പോലും ചില മ്ലേച്ഛന്‍മാര്‍ പറഞ്ഞു പരത്തി! (പക്ഷെ ഞാന്‍ ഈ കിംവദന്തികള്‍ക്കൊന്നും ചെവി കൊടുക്കാറില്ല). എന്തായാലും ഇനി "പുല്ലുവെട്ടുകാരന്‍ രായപ്പന്‍", "കള്ളുചെത്തുകാരന്‍ രായപ്പന്‍" എന്നൊക്കെ പറഞ്ഞ് എന്നെ ഊതാന്‍ കൂട്ടുകാര്‍ക്ക് പറ്റില്ലല്ലോ...!
നമ്മള്‍ എന്താ പറഞ്ഞു വന്നത്...... ആ...... നായക സങ്കല്പം. ഒരു സുഹൃത്ത്‌ എപ്പോഴും പറയാറുണ്ട്‌, രാജുവിന്  മലയാളത്തിലെ ഹീറോ കഥാപാത്രങ്ങളെക്കാള്‍ നന്നായി ചേരുന്നത് തമിഴിലെ പോലെ ആന്റി-ഹീറോ കഥാപാത്രങ്ങളാണെന്ന്. ഇപ്പോള്‍ തോന്നുന്നു ജീവിതത്തിലും അതു ബാധകമാണെന്ന്. എന്റെ മാതാശ്രീ ഈ ന്യൂസ്‌ കണ്ടത് മുതല്‍ പറയുന്നുണ്ട് "ഇവന്‍ മാത്രം എന്താ ഇങ്ങനെയായിപ്പോയത്? അവനോടു ഏട്ടനെ കണ്ടു പഠിക്കാന്‍ പറയണം. എന്തൊരു നല്ല പെരുമാറ്റമാ......" (അല്ലെങ്കിലും ഈ മൂത്ത മക്കളൊക്കെ നല്ലവരാ, ഇളയവര്‍ക്ക് അഹങ്കാരമൊക്കെ കുറെ കൂടുതലു തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം.)
ഇന്ദ്രജിത്തിനെ കുറിച്ച് പറഞ്ഞു തുടങ്ങിയാല്‍ അമ്മ നിര്‍ത്താന്‍ പ്രയാസമാ. അവരുടെ കോളേജില്‍ എന്തോ ആഘോഷത്തിനു വന്നു പ്രസംഗിച്ചു, പാട്ടൊക്കെ പാടി പോയതിനു ശേഷം അമ്മ ഫ്ലാറ്റ്!!! (അല്ല, ഷോപ്പിംഗ്‌ കോംപ്ലക്സ് തന്നെ!!!)
ഇങ്ങനെയൊരു ഒളിച്ചുകളിയുടെ ആവശ്യമെന്താണെന്നു മനസ്സിലാകുന്നില്ല. പൃഥ്വിരാജ് കല്യാണം കഴിക്കുന്നു എന്നറിഞ്ഞ് കൂട്ട ആത്മഹത്യ ചെയ്യാനോ കല്യാണം കഴിക്കാന്‍ പോകുന്ന പെണ്ണിനെ തട്ടിക്കൊണ്ടു പോകാനോ മാത്രം ഭ്രാന്തൊന്നും ഇവിടെ ആര്‍ക്കും ഇല്ല. പിന്നെ രാജുവിന്റെ ഏട്ടത്തിയമ്മ (എനിക്കൊരുപാട് ഇഷ്ട്ടമുള്ള നടി കൂടിയായ) പൂര്‍ണ്ണിമ മീഡിയയോടു പറഞ്ഞ കാരണം "മീഡിയ പബ്ലിസിറ്റി ഇഷ്ട്ടപ്പെടുന്നില്ല" എന്നതാണ്. ശരി, സമ്മതിച്ചു. പക്ഷെ അതിനു ഇങ്ങനെ കുറെ നുണകള്‍ പറഞ്ഞു ഫലിപ്പിക്കേണ്ട കാര്യമുണ്ടായിരുന്നോ? WHAT THE HELL DOES HE THINK OF HIMSELF???....................
വേണ്ട, സഭ്യമായ ഭാഷ മാത്രമേ ഞാന്‍ ഈ ബ്ലോഗില്‍ ഉപയോഗിക്കുള്ളൂ. എന്തായാലും, പൃഥ്വിരാജ് മനസ്സ് തുറക്കുന്നതും കാത്ത് കഴിഞ്ഞ ലക്കം വനിതയ്ക്കായി കാത്തിരുന്ന മലയാളികള്‍ മണ്ടന്മാര്‍! തമിഴ് വില്ലനെപ്പോലെ ചെക്കന്‍ നാട്ടുകാരെ കബളിപ്പിച്ച്‌ പെണ്ണിനേം കൊണ്ടുപോയി! എന്തൊക്കെ പറഞ്ഞാലും ഇതൊരുമാതിരി "മറ്റേടത്തെ പണിയായിപ്പോയി"!!!
ഇങ്ങനെയൊക്കെയാണെങ്കില്‍ക്കൂടി, മോനേ രാജുക്കുട്ടാ... ഞങ്ങള്‍ ക്ഷമിച്ചു, സഹിച്ചു (അല്ലാതെ ഇനി എന്തോന്ന് ഓലത്താനാ...)

കണ്ണാമൂച്ചി യേനെടാ???
പൃഥ്വിരാജ് സുകുമാരനും പത്നി സുപ്രിയ മേനോനും എല്ലാ വിധ മംഗളാശംസകളും നേര്‍ന്നുകൊള്ളുന്നു.
ഒപ്പം, ഇന്നലെ ((നാട്ടുകാരുടെ മുഴുവന്‍ അനുഗ്രഹത്തോടു കൂടി)) വിവാഹിതരായ വില്യംസ്  രാജകുമാരനും കേറ്റ് മിഡില്‍ട്ടന്നിനും നല്ലതു മാത്രം വരട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊള്ളുന്നു.
ഇത്രയും നേരം സഹിച്ചിരുന്നത്തിനു നന്ദി. നിര്‍ത്തുന്നു :)


Thursday, 14 April 2011

വിഷുക്കണി

എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.
ഇത്രയും നാള്‍ എന്റെ അനിയത്തി "വോട്ടവകാശമില്ലാത്ത ഇന്ത്യന്‍ പൌര" എന്നു വിളിച്ച് എന്നെ അധിക്ഷേപിക്കാറുണ്ടായിരുന്നു (അവള്‍ക്കും വോട്ടവകാശമില്ല എന്നോര്‍മ്മിപ്പിക്കുമ്പോള്‍ അവള്‍ക്കു പ്രായപൂര്‍ത്തിയായില്ല, എന്നാല്‍ എനിക്ക് ഇരുപതു വയസ്സ് കഴിഞ്ഞു എന്നവള്‍ ഭീഷണിപ്പെടുത്തും). എന്നാല്‍ ആ കളിയാക്കളിനൊരു അറുതി വരുത്തിക്കൊണ്ട്  ഇന്നലെ ഉച്ചയ്ക്ക്  ഒന്നരയ്ക്കും ഒന്നേമുക്കാലിനും മദ്ധ്യേ ഉള്ള ശു
ഭ മുഹൂര്‍ത്തത്തില്‍ അത് സംഭവിച്ചു! ഞാന്‍ എന്റെ കന്നി വോട്ട് കുത്തി! ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും ഞാന്‍ പിന്താങ്ങുന്നില്ല. ഏറ്റവും നല്ല നേതാവിന് വോട്ട് ചെയ്യും. അതുകൊണ്ട് തന്നെ ആരെ തിരഞ്ഞെടുക്കണം എന്ന് ചെറിയൊരു സംശയം ഉണ്ടായിരുന്നു. കഴിഞ്ഞ തവണ കോഴിക്കോട്ടു നിന്ന് ജയിച്ച, നാടിനു വേണ്ടി നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള പ്രദീപ്‌ കുമാറിനോ , കോഴിക്കോടിന്റെ സ്വന്തം വ്യവസായ പ്രമുഖന്‍, KTC , PVS, Grihalakshmi Films, മാതൃഭൂമി എന്നിവയുടെ ആളായ PV ഗംഗാധരനോ, അതോ ഞങ്ങളുടെ അടുത്ത വീട്ടുകാരനും അച്ഛന്റെ സുഹൃത്തും കൂടിയായ രഘുനാഥിനോ വോട്ട് ചെയ്യണ്ടേ എന്നൊരു കണ്‍ഫ്യൂഷന്‍. ഏതായാലും രണ്ടും കല്‍പ്പിച്ച്‌ അങ്ങ് കുത്തി.
വിഷു പ്രമാണിച്ച് ഇന്ന് ഞങ്ങള്‍ നാലുപേര്‍ കൂടി സിറ്റിയില്‍ കറങ്ങാന്‍ പോയി. ആ പോക്കില്‍ ഒരു സിനിമയും കണ്ടു. അങ്ങനെ ഉറുമി കാണണം എന്ന എന്റെ ഭയങ്കരമായ ആഗ്രഹം സാക്ഷാല്‍ക്കരിക്കപ്പെട്ടു! ഈ സിനിമ കണ്ടവരില്‍ പലരും പല അഭിപ്രായമാണ് അറിയിച്ചത്. ചിലര്‍ പറഞ്ഞു സിനിമ ഉഗ്രന്‍ (പക്ഷെ ഒന്നും മനസ്സിലാകുന്നില്ല) എന്ന്; ചിലരുടെ അഭിപ്രായം 'പോരാ' എന്നായിരുന്നു; മറ്റു ചിലരാകട്ടെ, തരക്കേടില്ല എന്നും. സിനിമ കണ്ടിട്ട് എന്റെ അഭിപ്രായം ഇതാണ്:
ഉഗ്രന്‍ സിനിമാറ്റോഗ്രഫി. ഒന്നാം തരം മ്യൂസിക്‌ (പാട്ട് മാത്രമല്ല, ബാക്ക്ഗ്രൌണ്ട്  മ്യൂസിക്കും സൌണ്ട് ഇഫക്റ്റ്സും ഒക്കെ നന്നായിട്ടുണ്ട്). നല്ല സംവിധാനം. വളരെ പ്രൊഫഷണല്‍, ഇന്റര്‍നാഷണല്‍ ടച്ച്‌ ഉള്ള വര്‍ക്ക്‌. പക്ഷെ, മാര്‍ക്കറ്റിങ്ങിനു വേണ്ടിയായിരിക്കും, വിദ്യ ബാലന്റെ ഡാന്‍സ് സഹിതം ഒരു പാട്ടും, സിനിമയുടെ അവസാനം പൃഥ്വിരാജിനെ ഫോക്കസ് ചെയ്ത് ഫാന്‍സിനെ സന്തോഷിപ്പിക്കാനുള്ള ഒരു ശ്രമവും, പിന്നെ ജനീലിയയുടെ കുറച്ച് ഓവര്‍ അഭിനയവും; ഇവ മാത്രമേ അല്പമെങ്കിലും കുറ്റം പറയാനുള്ളൂ. എങ്കിലും ഓവറോള്‍ നോക്കിയാല്‍ തകര്‍പ്പന്‍ പടം.
ഈ പടം കഴിഞ്ഞു പുറത്തിറങ്ങിയപ്പോള്‍, ഒരുപാടു നാളായി കോണ്‍ടാക്റ്റ്‌  ഇല്ലാതിരുന്ന അശ്വതി എന്ന ഒരു പഴയ സുഹൃത്തിനെ കണ്ടു. അതു മാത്രമല്ല, PC Thomas sirന്റെ IH of St.Mary's Hostelല്‍ എന്റെ സീനിയറും, എനിക്കൊരുപാട് ഇഷ്ടമുള്ള (എന്നാല്‍ ശത്രുക്കളെ പോലെ കുറെ നാള്‍ പെരുമാറിയിരുന്ന... അതൊരു നോവല്‍ എഴുതാനുള്ള വകയുണ്ട്) അനീറ്റച്ചേച്ചിയുടെ റൂംമേറ്റും, അച്ഛന്റെ (അന്തരിച്ച) സുഹൃത്തിന്റെ മകളും കൂടിയായ സേതുലക്ഷ്മി ചേച്ചിയെയും ആ തീയറ്ററിന്റെ ടിക്കറ്റ്‌ ക്യൂവില്‍ കണ്ടു. അതേ പടം കണ്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് മലയാളത്തിന്റെ വാനമ്പാടി KS ചിത്രയുടെ മകള്‍ നന്ദനയെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വാര്‍ത്ത‍ അറിഞ്ഞത്. ഈ വേര്‍പാടില്‍ ഓരോ മലയാളിയും ദുഖിക്കുന്നു; ഇതു താങ്ങാനുള്ള ബലം ചിത്രയുടെ കുടുംബത്തിനു നല്‍കേണമേ എന്നു പ്രാര്‍ത്ഥിക്കുന്നു.
ഏതായാലും ഞാന്‍ ഇപ്പോള്‍ വിട വാങ്ങുന്നു. നാളെ പുലര്‍ച്ചെ കണി കാണാനുള്ളതല്ലേ. അതിനു വേണ്ടി തയ്യാറെടുക്കട്ടെ (ഉറങ്ങട്ടെ എന്നാണുദ്ദേശിച്ചത്).
മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിന്‍ വെളിച്ചവും
മണവും മമതയുമിത്തിരി കൊന്നപ്പൂവും...

Friday, 18 March 2011

പുതിയ മുഖം

മുന്നേ പറഞ്ഞിട്ടുണ്ടോ എന്നോര്‍മയില്ല, ഈ വര്‍ഷത്തെ കോളേജ് മാഗസിന്‍ കമ്മിറ്റിയില്‍ ഞാനും ഉള്‍പ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ ഓര്‍മ്മ കിട്ടി! റസൂല്‍ പൂക്കുട്ടിയുമായുള്ള ഇന്റര്‍വ്യൂവിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഈ കാര്യം പറഞ്ഞിട്ടുണ്ട്. മാഗസിന്‍ കമ്മിറ്റിയിലേക്ക് ഞാന്‍ കയറാനും, അതുവഴി പൂക്കുട്ടിയുമായി ഫോട്ടോ എടുക്കാനും, പലരുടെയടുത്തു നിന്നും ( പൂക്കുട്ടി, ഡയറക്റ്റര്‍ കമല്‍, വള്ളത്തോള്‍ നഗര്‍ സ്റ്റേഷന്‍ മാസ്റ്റര്‍, കോളെജിനടുത്തു താമസിക്കുന്ന കാളവണ്ടിക്കാരന്‍...അങ്ങനെ പലരും...) പുതിയ കുറെ വിവരങ്ങള്‍ അറിയാനും, ഒരുപാട് നല്ല അനുഭവങ്ങള്‍ ലഭിക്കാനും  കാരണമായത് "ശില്പച്ചേച്ചി" എന്ന് പേരുള്ള എന്റെയൊരു സാങ്കല്‍പ്പിക സുഹൃത്താണ് (Ref: ശില്പച്ചേച്ചിയുടെ ഓര്‍മ്മയ്ക്ക്‌ ). അതുകൊണ്ടുതന്നെ ആദ്യം ആ ശില്പച്ചേച്ചിയോടു നന്ദി പറഞ്ഞുകൊള്ളുന്നു.
ഈ വര്‍ഷത്തെ മാഗസിന്‍ കോളേജ് ചരിത്രത്തിലെ ഒരു നാഴികക്കല്ലാകണം എന്ന ഉദ്ദേശത്തോടു കൂടി ഞങ്ങള്‍ അശ്രാന്ത പരിശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് (അയ്യോ... ഇത് കേട്ട് ആരും തെറ്റിദ്ധരിക്കല്ലേ... ഞാന്‍ ചുമ്മാ ഭംഗിവാക്കു പറഞ്ഞതാ... കിടക്കട്ടെ... ഒരു വെയിറ്റിന്............ :D ). എന്തായാലും ഈ വര്‍ഷവും എന്റെ വക ഒരു കഥയുണ്ടാകും (അനുഭവിച്ചോ :P). ഇത്തവണ ഒന്നു മാറ്റിപ്പിടിക്കാമെന്നു  കരുതി കുറച്ചു റൊമാന്‍സൊക്കെ കഥയില്‍ ചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പിന്നെ അത് റൊമാന്‍സ് ആയോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ലല്ലോ, വായനക്കാരല്ലേ...
കഥയുടെ ഒരു ഇല്ലസ്ട്രേഷന്‍ ചെയ്യാനും ഒരു ശ്രമം നടത്തിയിട്ടുണ്ട്. പക്ഷെ എത്രത്തോളം വിജയിച്ചു എന്നറിയില്ല. എന്തായാലും ചിത്രം ഇവിടെ കൊടുക്കുന്നു. ഇഷ്ട്ടപ്പെട്ടാലും ഇല്ലെങ്കിലും അഭിപ്രായം തുറന്നറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു.


Sunday, 6 March 2011

മാര്‍ജ്ജാര പുരാണം

ഇന്ന് എന്റെ ഏക സഹോദരി അക്കുവിനെ  പാട്ടുക്ലാസ്സിലേക്ക്  കൊണ്ടുവിടാന്‍ സ്കൂട്ടറില്‍ പോകുമ്പോള്‍ കുറച്ചകലെ ഒരു പൂച്ച റോഡരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അതിന്റെ നിര്‍ത്തവും ഭാവവുമൊക്കെ കണ്ടപ്പോഴേ അക്കു പറഞ്ഞു ഈ പൂച്ച കുറുകെ ചാടാന്‍ കാത്തു നില്‍ക്കുകയാണെന്ന്. പറഞ്ഞതു പോലെ തന്നെ ഞങ്ങള്‍ അടുത്തെത്തേണ്ട താമസം ഒരു മടിയും കൂടാതെ അതു കുറുകെ ചാടി. അക്കു പിറുപിറുത്തുകൊണ്ട്  മൂന്നു തവണ തുപ്പി (എന്തൊക്കെയോ ചില അന്ധവിശ്വാസങ്ങളുടെ പേരില്‍). പക്ഷെ ആ പൂച്ചയെ കണ്ടപ്പോള്‍, മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്ന സിനിമയാണ് എനിക്കോര്‍മ്മ  വന്നത്. അതില്‍ വാണി വിശ്വനാഥ് മുകേഷിന്റെ വണ്ടിയുടെ മുന്നില്‍ ചാടുന്ന ഒരു സീനുണ്ട്. അതുപോലെയാണ് നമ്മുടെ പൂച്ച ചാടിയതും. ഇതോര്‍ത്ത് ഞാന്‍ ചിരിക്കാന്‍ തുടങ്ങി. അപ്പോള്‍ അക്കു പറഞ്ഞു "ഒരു വഴിക്ക് ഇറങ്ങുമ്പോള്‍ ഒരു കണ്ടന്‍ പൂച്ച കുറുകെ ചാടിയപ്പോള്‍ അതു കണ്ട് അനുചേച്ചി ചിരിക്കുവാണോ? ബെസ്റ്റ്... ദാ സൂക്ഷിച്ചൊക്കെ വണ്ടി ഓടിച്ചോളൂ ".  
അക്കുവിനെ കൊണ്ടാക്കി തിരിച്ചു വരുമ്പോഴുണ്ട് നമ്മുടെ വാണിപ്പൂച്ച നടുറോട്ടില്‍  ചത്തു കിടക്കുന്നു. ഏതെങ്കിലും കണ്ടന്‍ പൂച്ച ചിലപ്പോള്‍ നമ്മുടെ ഈ വാണിപ്പൂച്ചയുടെ കുറുകെ ചാടിയിട്ടുണ്ടാകുമോ? അതുകൊണ്ടായിരിക്കുമോ വാണിപ്പൂച്ചയ്ക്ക് ഇങ്ങനെ ദാരുണമായ ഒരു അന്ത്യം നേരിടേണ്ടി വന്നത്??? അതോ വാണി വിശ്വനാഥിനെപ്പോലെ ആത്മഹത്യ ചെയ്യാന്‍ വേണ്ടി തുനിഞ്ഞിറങ്ങിയതായിരുന്നോ???
ആത്മഹത്യയുടെ കാര്യം പറഞ്ഞപ്പോഴാണ് വേറൊരു പൂച്ചക്കഥ ഓര്‍മ്മ വന്നത്. ഒരിക്കല്‍ ഞങ്ങളെല്ലാവരും ഒരു അകന്ന ബന്ധുവിന്റെ വീട്ടിലേക്കു പോവുകയായിരുന്നു. പരിചയമില്ലാത്ത വഴി, പോരാത്തതിന് ഇടുങ്ങിയതും. അതുകൊണ്ടു തന്നെ സ്പീഡ് കുറച്ച്, ശ്രദ്ധിച്ചിട്ടൊക്കെയാണ്  കാര്‍ ഓടിച്ചിരുന്നത്. പെട്ടെന്ന്  ഏതോ ഒരു വീട്ടുമതിലിനു മുകളില്‍ നിന്ന് ഒരു സുന്ദരിപ്പൂച്ച റോഡിലേക്ക് എടുത്തു ചാടി. ശരിക്കും ആത്മഹത്യ ചെയ്യാന്‍ ചാടിയത് പോലെയുണ്ടായിരുന്നു! അമ്മ സഡന്‍ ബ്രേക്കിട്ടു. പൂച്ച റോഡിനു നടുവില്‍ തന്നെ ഇരുന്നു. മൂന്നു നാലു തവണ നീട്ടി ഹോണ്‍ അടിച്ചു. പൂച്ചയ്ക്ക് നീങ്ങാന്‍ ഒരു പ്ലാനും ഇല്ല. ഞാന്‍ മെല്ലെ കാറിനു പുറത്തിറങ്ങി അതിന്റെ അടുത്തു പോയി വിരട്ടി ഓടിക്കാന്‍ നോക്കി. ഏഹെ...ഒരു കുലുക്കവുമില്ല. അപ്പോഴുണ്ട് ആ വീട്ടില്‍ നിന്ന് ഒരു പെണ്‍കുട്ടി ഓടി വരുന്നു. ഒരു നൂറു സോറി പറഞ്ഞ് അവള്‍ പൂച്ചയെ തൂക്കിയെടുത്തു. എന്നിട്ട് ആ കുട്ടി പറഞ്ഞ കാര്യം കേട്ടപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. ആ വീട്ടിലെ നാലാമത്തെ പൂച്ചയാണ് ഈ പൂച്ച. ഇതിനു മുന്‍പുണ്ടായിരുന്ന മൂന്നു പൂച്ചകളും ഇവളെപ്പോലെ തന്നെ കാറിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവത്രേ... ആ വീടിന് എന്തെങ്കിലും ദോഷങ്ങള്‍ ഉണ്ടായിരിക്കണം. അതുകൊണ്ടായിരിക്കാം പൂച്ചകള്‍ അവിടെ വാഴാത്തത്. ഒരു സ്വര്‍ണ്ണ പ്രശ്നം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു :P
എന്തായാലും, നമ്മുടെ വാണിപ്പൂച്ചയുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് ഞാന്‍ എന്റെയീ പോസ്റ്റ്‌ ഇവിടെ അവസാനിപ്പിച്ചുകൊള്ളുന്നു......
R.I.P. <3

Friday, 25 February 2011

Resul Pookutty reloaded......!!!



PadmaSree Dr. Resul Pookkutty
കഴിഞ്ഞ ചൊവ്വാഴ്ച എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിനമായിരുന്നു. ഞങ്ങളുടെ കോളേജിലെ IT ഡിപ്പാര്‍ട്ട്മെന്റിന്റെ ടെക് ഫെസ്റ്റ് "INSPIRO"യുടെ ഭാഗമായി സൌണ്ട് എന്ജിനിയറിങ്ങിനെ കുറിച്ച് സെമിനാര്‍ എടുക്കാന്‍ വന്നത് ഭാരതത്തിന്റെ തന്നെ അഭിമാനമായ പദ്മശ്രീ Dr. റസൂല്‍ പൂക്കുട്ടിയായിരുന്നു. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ബോഡി ഗാര്‍ഡ് ചേട്ടന്മാരെയും നേരില്‍ കാണാനുള്ള ഭാഗ്യമുണ്ടായി. നേരില്‍ കണ്ടെന്നു മാത്രമല്ല, കോളേജ് മാഗസിനു വേണ്ടി അദ്ദേഹവുമായി ഒരുക്കിയ അഭിമുഖത്തില്‍ പങ്കെടുക്കാനും സാധിച്ചു.
സത്യത്തില്‍, ആദ്യമൊക്കെ ഞങ്ങള്‍ക്ക് ചെറിയൊരു, പേടിയല്ല, എന്നാലും ഇത്തിരി ഉത്കണ്ഠയൊക്കെ ഉണ്ടായിരുന്നു. ഒസ്കാറൊക്കെ കിട്ടിയ, ഭയങ്കര തിരക്കൊക്കെയുള്ള വലിയ പുള്ളി! അതു പോരാത്തതിന്, ആള് നല്ല കൃത്യനിഷ്ഠയുള്ള, അച്ചടക്കമുള്ള, ജോലിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ആളാണെന്നൊക്കെ കേട്ടിട്ടുണ്ട്. ഇനിയിപ്പോള്‍ ഞങ്ങള്‍ക്ക് ഇന്റര്‍വ്യൂ തരുമോ? എങ്ങനെ ചോദിച്ചു തുടങ്ങും? ഏതെങ്കിലും ചോദ്യങ്ങള്‍ അദ്ദേഹത്തിന് ഇഷ്ട്ടപ്പെട്ടില്ലെന്നു വരുമോ? ചൂടാവുമോ? ഇത്രയും പ്രശസ്തനായ ഒരു മനുഷ്യന്‍ മുന്നില്‍ ഇരിക്കുമ്പോള്‍ ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ നാക്ക് പൊങ്ങുമോ? അങ്ങനെ നൂറു കൂട്ടം സംശയങ്ങള്‍ മനസ്സില്‍ നൃത്തം ചവിട്ടുന്നുണ്ടായിരുന്നു......
ബോഡിഗാര്‍ഡ് വന്നു "ഇന്റര്‍വ്യൂക്കാരെ വിളിക്കുന്നു" എന്ന് പറഞ്ഞപ്പോള്‍, രണ്ടും കല്‍പ്പിച്ചു ഞങ്ങള്‍ കോളേജിലെ GUEST ROOMലേക്ക് ആദ്യമായി കാലു കടത്തി. അതിനുള്ളിലെ ലോ-ക്ലാസ്സ്‌  സോഫയുടെ മേലെ, ആര്‍മണി സ്യൂട്ടും, മുന്തിയ ഇനം ലെതര്‍ ഷൂവും, ആന്‍ഡ്രോയിട് ഫോണുമൊക്കെയായി (അതൊക്കെ തന്നെയാണോ എന്നറിയില്ല...എന്നാലും,കിടക്കട്ടെ...ഒരു വെയിറ്റിന്...) ഇരിക്കുന്നുണ്ടായിരുന്നു നമ്മുടെ കഥാപുരുഷന്‍. മാഗസിന്‍ കമ്മിറ്റിക്കാര്‍ 7-8പേരുണ്ടായിരുന്നെങ്കിലും ആര്‍ക്കും ഒന്നും മിണ്ടാന്‍ കഴിയാതെ പൊട്ടന്മാരെപ്പോലെ ഇങ്ങനെ ബ്ലിങ്കസ്സ്യ  നോക്കി നില്‍ക്കുവായിരുന്നു!
പൂക്കുട്ടി (ക്ഷമ കെട്ട്‌, എന്നാല്‍ ചിരിച്ചുകൊണ്ടു തന്നെ) പറഞ്ഞു, "എന്താ ചോദിക്കേണ്ടത്‌? ചോദിച്ചോളൂ". ഓരോരുത്തരും കയ്യില്‍ കരുതിവെച്ചിരുന്ന, ചോദ്യങ്ങള്‍ പ്രിന്റ്‌ ചെയ്ത പേപ്പര്‍ മെല്ലെ നിവര്‍ത്താന്‍ തുടങ്ങി. അപ്പോള്‍ അദ്ദേഹം പറഞ്ഞു, "പേപ്പര്‍ ഒക്കെ അവിടെത്തന്നെ ഇരിക്കട്ടെ, നിങ്ങള്‍ ചോദിച്ചോളൂ..."
ആദ്യം തന്നെ ചോദിച്ചു
"സാറിന് ഈ കോളേജും ഇവിടുത്തെ പിള്ളേരെയുമൊക്കെ ഇഷ്ടമായോ?"
"കുന്നിന്‍പുറത്തുള്ള എല്ലാ സ്കൂളുകളും കോളേജൂകളും എനിക്കിഷ്ടമാണ്. നിങ്ങടെ കോളേജും കുന്നിന്‍പുറത്തല്ലേ... അതുകൊണ്ട് എനിക്കുഷ്ട്ടമായി."
(ഓരോ തവണയും കോളേജില്‍ എത്താന്‍ ആ വൃത്തികെട്ട കുന്നു കയറുമ്പോഴും ഞാന്‍ അതിനെ ശപിക്കാറുണ്ട്‌. ഇപ്പോള്‍ അതേ കുന്നു കാരണം പൂക്കുട്ടി ഞങ്ങടെ കോളേജ് ഇഷ്ടപ്പെട്ടു...എന്താ കഥ...)
പിന്നെയും കുറെ ചോദ്യങ്ങള്‍ ചോദിച്ചു, നല്ല നല്ല ഉത്തരങ്ങളും കിട്ടി. എന്തൊരു നല്ല മനുഷ്യന്‍... വലിയ പുള്ളിയാണെന്ന വിചാരമൊന്നുമില്ല. വളരെ സരളവും ലളിതവും വിനയമുള്ളതുമായ സംസാരം. എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമായി.
അപ്പോഴേക്കും, കയ്യില്‍ നിറയെ DVDകളും, ഓരോ ചെവിയിലും ഓരോ ബ്ലൂടൂത്ത് ഇയര്‍ബട്സും, പോക്കറ്റില്‍ മൂന്നു നാലു ഫോണുമായി  ഒരാള്‍ കടന്നുവന്ന് "Sir, it's time to leave" എന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹം "Wait, just two more questions" എന്നു പറഞ്ഞു അയാളെ തിരിച്ചയച്ചു. എന്നിട്ടു ചെറിയ കുട്ടികളെപ്പോലെ ഞങ്ങളോട് പറഞ്ഞു "വേഗം ചോദിച്ചോളൂ" (ഇല്ലെങ്കില്‍ അയാള്‍ ഇനിയും വരും)
"സാറിന്റെ അടുത്ത പ്രോജെക്റ്റ്‌ ഏതാണ്?" (പേഴ്സണല്‍ ലൈഫിനെ കുറിച്ചും അടുത്ത പ്രൊജെക്ടിനെ കുറിച്ചുമൊന്നും ചോദിക്കരുത് എന്ന് അദ്ദേഹം ഇങ്ങോട്ടു വരുന്നതിനു മുന്നേ തന്നെ പറഞ്ഞിരുന്നു പോലും; പക്ഷെ അതു ഞങ്ങള്‍ അറിഞ്ഞിരുന്നില്ല)
എന്തായാലും, ഭാഗ്യം കൊണ്ട് തെറിയൊന്നും കിട്ടിയില്ല, അദ്ദേഹം ഏതോ ഒരു പ്രോജെക്ടിനെ കുറിച്ച് പറഞ്ഞു.
അപ്പോള്‍ ഒരുത്തന്‍ പറഞ്ഞു "ഞങ്ങള്‍ ആ പ്രോജെക്റ്റിനു വേണ്ടി കാത്തിരിക്കുകയാണ്"
"ദാ... ഇതാണ് ഇന്ത്യക്കാരുടെ പ്രശ്നം. പല സിനിമകളെക്കുറിച്ചും അമിതമായി പ്രതീക്ഷിക്കും. എന്നിട്ട് സിനിമ പ്രതീക്ഷകള്‍ക്കൊത്ത് വിജയിച്ചില്ലെങ്കില്‍ "അയ്യേ...ഇതെന്തു പണിയാ ഇയാള്‍ കാണിച്ചേ? ഈ സിനിമ തീരെ കൊള്ളില്ല" എന്ന് പറഞ്ഞു ഇറങ്ങിപ്പോരും. ഒന്നും നാം അമിതമായി പ്രതീക്ഷിക്കരുത്. എന്നാലേ ഓരോ സിനിമയുടെ പിന്നിലും ഉള്ള ബുദ്ധിമുട്ടുകള്‍ മനസ്സിലാകൂ..."
അതോടെ അവന്‍ സൈലന്റ് ആയി.
അടുത്തയാള്‍ ചോദിച്ചു "സാറിന്റെ ഡ്രീം പ്രൊജക്റ്റ്‌ ഏതാണ്?"
"ഒരു ടെക്നീഷ്യന്‍ എന്ന നിലയ്ക്ക്, എന്നെ സംബന്ധിച്ചിടത്തോളം, എന്റെ കയ്യില്‍ വരുന്ന ഓരോ പ്രോജെക്റ്റും ഓരോ ഡ്രീം പ്രോജെക്റ്റ്സാണ്. അതിനെ അങ്ങനെ അപ്പ്രോച്  ചെയ്താലേ നമ്മുടെ കഴിവിന്റെ പരമാവധി അതിലേക്കു കൊടുക്കാന്‍ കഴിയൂ..." പിന്നെയും എന്തൊക്കെയോ പറഞ്ഞു. കുറെ ഉപദേശങ്ങളും തന്നു. കൃത്യമായി ഓര്‍മയില്ല. എന്തായാലും കോളേജ് മാഗസിനില്‍ ഇന്റര്‍വ്യൂ പബ്ലിഷ് ചെയ്തു വരുമ്പോള്‍ എല്ലാം വിശദമായി ഈ ബ്ലോഗിലും പബ്ലിഷ് ചെയ്യാം... ഫോട്ടോ സഹിതം.
ഫോട്ടോയുടെ കാര്യം പറഞ്ഞപ്പോഴാണ് വേറൊരു കാര്യം ഓര്‍മ്മ വന്നത്...
ഇന്റര്‍വ്യൂ കഴിഞ്ഞു പിരിയുമ്പോള്‍ പൂക്കുട്ടി ഞങ്ങള്‍ ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം shake hand ചെയ്തു. അതിനു ശേഷം, ഈ ഇന്റര്‍വ്യൂ നടന്നു എന്നതിന്റെ തെളിവായി ഒരു ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ പൂക്കുട്ടി അദ്ദേഹത്തിന്റെ മൊട്ടത്തലയന്‍ കൊമ്പന്‍ മീശക്കാരന്‍ ബോഡിഗാര്‍ഡിനെ കൊണ്ട്, ഞങ്ങടെ ക്യാമറയില്‍ ഫോട്ടോ എടുപ്പിച്ചു. (ആ മൊട്ടത്തലയും കൊമ്പന്‍ മീശയും ഞങ്ങടെ കോളേജിലെ പല തരുണീണികളുടെയും മനം കവര്‍ന്നു എന്നൊരു അഭ്യൂഹം നിലനില്‍ക്കുന്നു) 
ആദ്യം തന്നെ എല്ലാ ആണ്‍പിള്ളേരും ഇടിച്ചു കയറി പൂക്കുട്ടി സാറിന്റെ അടുത്തു നിന്നു. ഞങ്ങള്‍ മൂന്നു പെണ്‍പിള്ളേര്‍ പാവങ്ങള്‍ ഏറ്റവും അറ്റത്തായി. പക്ഷെ ഭാഗ്യം കൊണ്ട് ആ ഫോട്ടോ ക്ലിയര്‍ ആയില്ല. അടുത്ത ഫോട്ടോ എടുക്കാന്‍ കൊമ്പന്‍മീശ മൊട്ടത്തലയന്‍ ചേട്ടന്‍ (ചേട്ടനല്ല, അപ്പാപ്പനാണ്, പക്ഷെ അങ്ങേരുടെ മൊട്ടത്തലയുടെയും കൊമ്പന്‍മീശയുടെയും ഫാന്‍സ്‌ ആരെങ്കിലും ഇതു കണ്ടാല്‍ എന്നെ തല്ലിക്കൊല്ലും, അതുകൊണ്ട് ചേട്ടന്‍ എന്നു തന്നെ സംബോധന ചെയ്തുകൊള്ളുന്നു)... എന്താ പറഞ്ഞു വന്നത്???.... ആ ചേട്ടന്‍ അടുത്ത ഫോട്ടോ എടുക്കാന്‍ ഒരുങ്ങുമ്പോഴേക്കും ഞാന്‍ പൂക്കുട്ടി സാറിനോട് ചോദിച്ചു "സാര്‍, ഞാന്‍ ദാ... അവിടെ... സാറിന്റെ അടുത്തു നില്‍ക്കട്ടേ..."
നാണം കെട്ടരിപാടിയാണ്, എന്നാലും റസൂല്‍ പൂക്കുട്ടിയുടെ അടുത്തു നില്‍ക്കുന്ന ഒരു ഫോട്ടോ കിട്ടാന്‍ വേണ്ടി ഞാന്‍ ആ നാണക്കേട്‌ അങ്ങ് സഹിച്ചു!
അത് കേട്ടപ്പോള്‍ എല്ലാവരും ചിരിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു "Ladies always have first preference... വരൂ, ഇവിടെ എന്റെ അടുത്തു തന്നെ വന്നു നിന്നോളൂ..." എന്നിട്ട് മറ്റു രണ്ടു പെണ്‍കുട്ടികളോട് "നിങ്ങളും വേണമെങ്കില്‍ വന്നു നിന്നോളൂ..." അതു കേള്‍ക്കേണ്ട താമസം മൂന്നു പേരും അങ്ങോട്ടു ചാടി...LOL
ആ ഫോട്ടോ ക്ലിയര്‍ ആവുകയും ചെയ്തു. അല്ലെങ്കിലും നിര്‍ത്തേണ്ട സ്ഥലത്ത് നിര്‍ത്തേണ്ടവരെ നിര്‍ത്തിയില്ലെങ്കില്‍ ഫോട്ടോ ക്ലിയര്‍ ആകില്ല... ഫോട്ടോ എടുത്തു കഴിഞ്ഞപാടെ സാര്‍ എന്റെ നേരെ തിരിഞ്ഞു ചോദിച്ചു "Now Happy?"
"Yes Sir, VERY VERY HAPPY!!!" ഞാന്‍ പറഞ്ഞു. എന്നിട്ട് അദ്ദേഹം എനിക്ക് സ്പെഷ്യല്‍ ആയി ഒരു ഷേക്ക്‌ ഹാന്‍ഡ് കൂടി തന്നു!
പൂക്കുട്ടിയെ തൊട്ടടുത്തു കണ്ടതിന്റെയും സംസാരിച്ചതിന്റെയും സര്‍വ്വോപരി, കോളേജിലെ വിദ്യാര്‍ഥികളുടെ റെസ്ട്രിക്റ്റിഡ് ഏരിയയായ Guest Roomല്‍ കടന്നു കൂടാന്‍ കഴിഞ്ഞതിന്റെയും  ചാരിതാര്‍ത്ഥ്യത്തില്‍ ആ മുറിയില്‍ നിന്നിറങ്ങുമ്പോഴും ഇറങ്ങിയതിനു ശേഷം കുറെ നെരത്തേക്കും എന്റെ കയ്യിലെ രോമങ്ങള്‍ എഴുന്നേറ്റു നില്‍ക്കുകയായിരുന്നു (I mean രോഞ്ചാമം, സോറി, രോമാഞ്ചം............)!!!

Sunday, 20 February 2011

Adieu to our dear Teacher


ഞങ്ങളുടെ ക്ലാസ്സിലെ എല്ലാവര്‍ക്കും വളരെ പ്രിയപ്പെട്ട ഒരു ടീച്ചര്‍ ഇന്നലെ കോളേജില്‍ നിന്നു പോയി. ജിതശ്രീ എന്ന ഈ ടീച്ചര്‍ UST Global കമ്പനിയില്‍ ആദ്യമേ പ്ലേസ്ഡ് ആയിരുന്നു എന്നു ഞങ്ങള്‍ക്കൊക്കെ അറിയാമായിരുന്നു. എന്നാല്‍ രണ്ടു സെമെസ്റ്ററായി ഞങ്ങള്‍ക്ക് ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്ന ഒരാള്‍ പെട്ടെന്നൊരു ബുധനാഴ്ച  ദിവസം സുപ്രഭാതത്തില്‍ വന്നു "ഞാന്‍ ശനിയാഴ്ച കൂടിയേ കോളേജില്‍ ഉണ്ടാകുള്ളൂ. എനിക്ക്  USTല്‍ ജോലി കിട്ടി" എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാവരും സത്യത്തില്‍ ഒന്നു ഞെട്ടി! വേറെ ഏതെങ്കിലും ടീച്ചേഴ്സ് ഇതുപോലെ വന്നു പറഞ്ഞാല്‍ ഞങ്ങള്‍ ഇങ്ങനെ ഞെട്ടി എന്നു വരില്ല. ഈ ടീച്ചര്‍, ഞങ്ങളെ സംബന്ധിച്ചിടത്തോളം പല രീതിയിലും സ്പെഷ്യല്‍ ആണെന്ന് പറയാം. അതിനുള്ള കാരണങ്ങള്‍ അക്കമിട്ടു താഴെ കൊടുക്കുന്നു:
1 . ജിതശ്രീ മിസ്സാണ് അഞ്ചാം സെമെസ്റ്ററില്‍ Electronic Instrumentation (EI) എന്ന പേപ്പര്‍ നല്ല വൃത്തിയായി എടുത്തു തന്നതും,ആറാം സെമെസ്റ്ററില്‍ Radiation and Propagation (RAP) എന്ന പേപ്പര്‍ നന്നായി എടുത്തു തുടങ്ങിയതും. (ഇനി RAPനു വരാന്‍ പോകുന്ന പുതിയ സാര്‍ എങ്ങനെയുണ്ടാവുമോ എന്തോ...)
2 . അഞ്ചാം സെമെസ്റ്ററില്‍ മിസ്സായിരുന്നു ഞങ്ങളുടെ അസിസ്റ്റന്റ്‌ ട്യുട്ടര്‍. അസിസ്റ്റന്റ്‌ ആയിരുന്നെങ്കിലും എല്ലാ കാര്യത്തിനും മിസ്സിനെയായിരുന്നു ഞങ്ങള്‍ ആദ്യം അപ്രോച്ച് ചെയ്യാറ്.
3 . കോളേജിലെ IEEE ബ്രാഞ്ച് ഇത്രയധികം ആക്റ്റീവ് ആക്കാന്‍ മിസ്സ്‌ ഒരുപാട് കഷ്ട്ടപ്പെട്ടിരുന്നു.
4 . എന്ത് പ്രശ്നമുണ്ടെങ്കിലും, എന്നും വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നില്‍ക്കാന്‍ മിസ്സ്‌ ഉണ്ടായിരുന്നു.
5 . കോളേജിലെ ECE 2010 ബാച്ചിലെ ഒരു പുലിക്കുട്ടിയും, HOD അടക്കം എല്ലാ ടീച്ചേര്‍സിന്റെയും 'ഗുഡ് ബുക്ക്‌'ല്‍ സ്ഥാനം പിടിച്ച വ്യക്തിയുമാണ്.
6 . വിദ്യാര്‍ഥികള്‍ക്കു പറയാനുള്ളതു കേള്‍ക്കാന്‍ ക്ഷമ കാട്ടുന്ന, അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന വളരെ ചുരുക്കം പേരില്‍ ഒരാള്‍
7 .  എന്നും മിസ്സിന്റെ മുഖത്തു മായാതെയുള്ള  ആ പുഞ്ചിരി കാണുന്നതു തന്നെ ഒരു സന്തോഷവും ആശ്വാസവുമാണ്.
എന്റെ ടീച്ചര്‍ ആകുന്നതിനു മുന്‍പേ തന്നെ ഞങ്ങടെ സീനിയര്‍ ആയിരുന്നു, ഹോസ്റ്റലിലായിരുന്നു, ഞാന്‍ 2nd ഇയര്‍ ആയിരുന്നപ്പോള്‍ അടുത്ത മുറിയിലായിരുന്നു. പിന്നെ ഇടയ്ക്കൊക്കെ മെസ്സേജ് ചെയ്യാറുണ്ട്. മിസ്സിന് അറിയുമോ എന്നറിയില്ല, എന്റെ നല്ലൊരു സുഹൃത്തും കൂടിയാണ് ജിതച്ചേച്ചി. ജിതച്ചേച്ചി എന്നാണു ഞാന്‍ വിളിക്കാറ്. പിന്നീട് ഞങ്ങടെ ടീച്ചറായി വന്നപ്പോഴും "ma'am", "ms " എന്നൊക്കെ വിളിക്കാന്‍ എന്റെ നാക്കു വഴങ്ങാറേയില്ല. വീണ്ടും ഓര്‍മ്മയില്ലാതെ "ചേച്ചി" എന്നു പലപ്പോഴും വിളിച്ചുപോയിട്ടുണ്ട്. എന്തായാലും ഇനി മുതല്‍ ധൈര്യമായിട്ട് ചേച്ചി എന്നു തന്നെ വിളിക്കാമല്ലോ.
പോകുന്നതിനു മുന്‍പ് ഞങ്ങള്‍ ചെറിയൊരു ഫേര്‍വെല്‍ ക്ലാസ്സില്‍ തന്നെ ഒരുക്കിയിരുന്നു. ഒരു ഉണ്ണിക്കണ്ണന്റെ വിഗ്രഹവും, മിസ്സിന്റെ ഫസ്റ്റ് ബാച്ച് വിദ്യാര്‍ത്ഥികളെ (അതായിത് ഞങ്ങളെ) എന്നെന്നും ഓര്‍ക്കാന്‍, ഞങ്ങളുടെ ടൂര്‍ ഗ്രൂപ്പ്‌ ഫോട്ടോ വച്ച ഒരു ഫ്രെയിമും ഞങ്ങള്‍ കൊടുത്തു.  മിസ്സിന്റെ വക ഞങ്ങള്‍ക്കും ചെലവു തന്നിരുന്നുട്ടോ.
പിന്നെ പാട്ടും മിമിക്രിയും... അങ്ങനെ നല്ല രസമായിരുന്നു ക്ലാസ്സില്‍. "प्यार हुआ...चुपके से ..." എന്ന പാട്ടാണ് ചേച്ചി പാടിയത്. ചേച്ചിക്കിഷ്ട്ടപ്പെട്ട Jab We Met എന്ന സിനിമയിലെ "तुमसे ही..." എന്ന പാട്ട് സ്പെഷ്യല്‍ ഡെഡിക്കേഷനായി  ഞാന്‍ പാടി. കോളേജ് വിട്ട് വീട്ടിലേക്കു പോകുന്ന വഴി ഞാന്‍ മെസ്സേജ് ചെയ്തിരുന്നു. അപ്പോള്‍ ചേച്ചി പറഞ്ഞത് ഞങ്ങളുടെ ഫേര്‍വെല്‍ ഒട്ടും പ്രതീക്ഷിരുന്നില്ല എന്നും ഒരുപാട് ഇഷ്ടായി എന്നുമാണ്...

അല്ല, എനിക്ക് ഇതുവരെ മനസ്സിലാവാത്ത ഒരു കാര്യം ഇതാണ്: നല്ല അദ്ധ്യാപകരൊക്കെ എന്തുകൊണ്ട പെട്ടെന്നു പോകുന്നത്...??? 

Monday, 14 February 2011

തിരൂര്‍ സ്റ്റേഷനിലെ ചായക്കട

ഇന്നത്തെ പോസ്റ്റ്‌ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒരു ചായക്കടയെക്കുറിച്ചാണ്. വെറുമൊരു ചായക്കടയല്ല, തിരൂര്‍ സ്റ്റേഷനിലെ കാന്റീനാണ് കഥാനായകന്‍. വെള്ളിയാഴ്ച കോളേജ് അടച്ചുപൂട്ടി. എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞപോലെ, ഒരു "മൈക്രോ വെക്കേഷന്‍" ആണ് ഇപ്പൊ കിട്ടിയത് എന്നു തന്നെ വേണമെങ്കില്‍ പറയാം. കാരണം, കോളേജും ഹോസ്റ്റലുമൊക്കെ നാലു ദിവസത്തേക്ക് അടച്ചുപൂട്ടിയിരിക്കുകയാണ്. ഇനി ബുധനാഴ്ചയേ തുറക്കുള്ളൂ. അതുകൊണ്ടു തന്നെ, ഞങ്ങള്‍ സാധാരണ പോകാറുള്ള പാസഞ്ജറില്‍, ഷൊര്‍ണൂരിനും കോഴിക്കോടിനും ഇടയില്‍ വീടുള്ള, എന്റെ കോളേജിലെ എല്ലാവരും (പിന്നെ എല്ലാ ലീവിനും ഓടിച്ചാടി വീട്ടില്‍ പോകുന്ന ഞങ്ങള്‍ കോഴിക്കോട്ടുകാരും...അതു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ...), അങ്ങനെ കുറേപ്പേരുണ്ടായിരുന്നു  അന്ന്. ജൂനിയേഴ്സും ഞങ്ങളോടൊപ്പം തന്നെയാണ് അന്ന് കയറിയത്. അങ്ങനെ ആഘോഷിച്ചു തിമര്‍ത്തു പോകുവായിരുന്നു.
തിരൂര്‍ സ്റ്റേഷന്‍ എത്തിയപ്പോള്‍ ആന്‍ ജെസ്സിയാണ്  ആ ആഗ്രഹം ആദ്യം പറഞ്ഞത്. ഒരു ചായ കുടിക്കണം. ഈ ആഗ്രഹം ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് തന്നെ എന്റെ മനസ്സിലും പൊട്ടിമുളച്ചതാണ്. പക്ഷെ ഒരു കമ്പനി തരാന്‍ ആരും തയ്യാറാകാത്തതിനാല്‍ വേണ്ടെന്നു വച്ചു
. എന്നാല്‍ തിരൂരില്‍ വണ്ടി നിര്‍ത്തിയിട്ടത് അവിടുത്തെ കാന്റീനിന്റെ തൊട്ടു മുന്നില്‍ തന്നെ. അവര്‍ നല്ല ഫ്രഷ്‌ ചായ ഉണ്ടാക്കുന്നതും  കണ്ട് അങ്ങനെ ഇരിക്കുമ്പോഴാണ്  ആന്‍ജെസ്സിയുടെ ആഗ്രഹം പുറത്തേക്കു വന്നത്. ഉടനെ തന്നെ കുറച്ചുപേര്‍ അവളെ സപ്പോര്‍ട്ട് ചെയ്തു. പിന്നെ പിരിവെടുത്തു നാലു ഗ്ലാസ്‌ ചായ വാങ്ങാന്‍ വേണ്ടി ഷാരോണും ഞാനും കൂടി പുറത്തിറങ്ങി. ഞാന്‍ നാലു ഗ്ലാസ്‌ ചായ ഓര്‍ഡര്‍ ചെയ്തു, അവന്‍ കാശും കൊടുത്തു. പെട്ടെന്ന് അതാ... വണ്ടി നീങ്ങിത്തുടങ്ങി. ചായയാണെങ്കില്‍ അവര്‍ ഗ്ലാസ്സിലേക്ക്‌ ഒഴിച്ചിട്ടും ഇല്ല. പിന്നെ കൊടുത്ത കാശ് വാങ്ങാനൊന്നും നിന്നില്ല (അതിനുള്ള സമയം ഉണ്ടായില്ല എന്നു പറയുന്നതാണ് വാസ്തവം). ഞങ്ങള്‍ രണ്ടും വണ്ടിയിലേക്ക് ചാടിക്കയറി.
ചുരുക്കം പറഞ്ഞാല്‍, ചായ കിട്ടിയതുമില്ല, രൂപ നഷ്ട്ടപ്പെടുകയും ചെയ്തു, കൂടെയുള്ളവരുടെ കളിയാക്കല്‍ കോഴിക്കോടുവരെ സഹിക്കേണ്ടിയും വന്നു... :(
ഒരിക്കല്‍ ഞങ്ങളുടെ കൂടെയുള്ള റിജുലിനും (അവനും കോഴിക്കോടുകാരന്‍ തന്നെ) തിരൂര്‍ സ്റ്റേഷനില്‍ നിന്നുതന്നെ ഇതുപോലൊരു അനുഭവമുണ്ടായിട്ടുണ്ട്. അന്ന് അവന്‍ നൂറു രൂപ കൊടുത്ത് ഒരു ബോട്ടില്‍ വെള്ളം വാങ്ങി. അപ്പോള്‍ ഏതോ ഒരു അലവലാതി ട്രെയിനില്‍ കയറാന്‍  വേണ്ടി ഓടി വന്നപ്പോള്‍ ഈ കടയിലെ കുറേ സാധനങ്ങള്‍ അബദ്ധത്തില്‍ തട്ടി നിലത്തു വീഴ്ത്തി. കടക്കാരന്‍ കരുതി അതു റിജുലിന്റെ പണിയാണെന്ന്. അവന്റെ കോളറില്‍ അയാള്‍ കയറിപ്പിടിച്ചു. അപ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങി. പിന്നെ സത്യാവസ്ഥ മനസ്സിലാക്കിക്കൊടുക്കാനൊന്നും സമയമില്ലാത്തതിനാല്‍ ആ കടക്കാരന്റെ കൈ തട്ടിമാറ്റിയിട്ടു ബാക്കി പണം (Rs100 - Rs12 = Rs88) വാങ്ങിക്കാന്‍ പറ്റാതെ അവന്‍ ട്രെയിനില്‍ ചാടിക്കയറി. ആ പണം ഇതുവരെ തിരിച്ചു വാങ്ങിയില്ല......
ഇനിയിപ്പോള്‍ എന്റെ സംശയം, ഈ തിരൂര്‍ സ്റ്റേഷനു തന്നെ ആകെ പ്രശ്നമാണോ എന്നാണ്.
അതോ......
ഈ പ്രശ്നങ്ങള്‍... കോഴിക്കോടുകാര്‍ക്ക് മാത്രം സ്വന്തമാണോ......??????
ഓ മൈ ഗ്വോട്.........
ഞാന്‍ ഒന്നും പറഞ്ഞില്ലേ........................@

Friday, 4 February 2011

കാവിലെ പാട്ടു മത്സരത്തിന് എടുത്തോളാം...

സംഗീത് ശിവന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച്, മധുബാല, മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ അഭിനയിച്ച് അനശ്വരമാക്കിയ 'യോദ്ധ' എന്ന സിനിമയിലെ ഒരിക്കലും മറക്കാനാവാത്ത ഡയലോഗ്  ആണിത്. എല്ലാ മത്സരങ്ങള്‍ക്കും തോറ്റു തുന്നം പാടിയിട്ടും കൂടി, വീണ്ടും പ്രതീക്ഷ കൈവെടിയാതെ "അടുത്ത മത്സരത്തിന് എടുത്തോളാം" എന്നു പറയുന്ന അരശുമൂട്ടില്‍ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തിന്  പണ്ടൊക്കെ എന്റെ കണ്ണില്‍ ഒരു കോമാളിയുടെ സ്ഥാനമായിരുന്നു. പിന്നീട് അരശുമൂട്ടില്‍ അപ്പുക്കുട്ടന്‍ ഒരു വിസ്മയമായി മാറി. ആ വിസ്മയം വളര്‍ന്നു വളര്‍ന്ന് ഒരു തരം ആരാധനയും sympathyയും പിന്നെങ്ങനെയോ അതൊരു empathyയുമായി രൂപാന്തരപ്പെട്ടു. ചിലപ്പോള്‍ ഈ എഞ്ചിനീയറിംഗ് കോഴ്സും ആ മാറ്റത്തിലൊരു സുപ്രധാന പങ്കു വഹിചിട്ടുണ്ടാവാം.
ശരിക്കുമുള്ള പരീക്ഷാസമയം മൂന്നു മണിക്കൂര്‍ ഒരിക്കല്‍ പോലും തികച്ചു പരീക്ഷാ ഹാളില്‍ ഇരിക്കാന്‍ ഇതുവരെ എനിക്ക് സാധിച്ചിട്ടില്ല. ആഗ്രഹാമില്ലാഞ്ഞിട്ടൊന്നും അല്ലാട്ടോ... അതിനുമാത്രം എഴുതാനൊന്നും ഉണ്ടാകാറില്ല, അല്ലെങ്കില്‍ ഒരു mood ഉണ്ടാകാറില്ല. (എനിക്കു മാത്രം; ബാക്കി ഉള്ളവരൊക്കെ പൂര എഴുത്തായിരിക്കും...ക്ലാസ്സിലെ ഉഴാപ്പന്മാര്‍ ആണ്‍പിള്ളേര്‍ പോലും...). അപ്പോള്‍ പിന്നെ റിസള്‍ട്ട്‌ വരാതെ തന്നെ ഏകദേശം ഊഹിക്കാമല്ലോ എന്തായിരിക്കും എന്റെ അവസ്ഥ എന്ന്. അങ്ങനെ റിസള്‍ട്ട്‌ ഒക്കെ മുന്‍കൂട്ടി മനസ്സില്‍ കണ്ടുകൊണ്ട്‌, എക്സാം ഹാളില്‍ നിര്‍ബന്ധമായും ഇരിക്കേണ്ട ഒരു മണിക്കൂര്‍ സമയമാകാന്‍ വേണ്ടി കാത്തിരിക്കുമ്പോഴും, പരിതാപകരമായ എന്റെ അതേ അവസ്ഥയില്‍ മറ്റാരെങ്കിലും ഇരിക്കുന്നുണ്ടോ എന്ന്  ചുറ്റിലും നിരീക്ഷിക്കുമ്പോഴും, വാച്ചില്‍ കൃത്യം 10.30 ആകുമ്പോള്‍ ചാടി എഴുന്നേറ്റ് ഹാള്‍ വിടുമ്പോഴും മനസ്സില്‍ അപ്പുക്കുട്ടന്റെ രൂപവും, കര്‍ണ്ണപുടങ്ങളില്‍ "കാവിലെ പാട്ടു മത്സരത്തിന്  എടുത്തോളാം" എന്ന ഒരേയൊരു വാക്യവുമാണ് നിറഞ്ഞു നില്ക്കാറുള്ളത്.
അതെ... ഞങ്ങള്‍ തുല്യ ദുഖിതരാണ്. പക്ഷെ തോല്‍വി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്. അതുകൊണ്ടുതന്നെ ഈ തോല്‍വികളിലൊന്നും ഞങ്ങള്‍ തളരില്ല, പതറില്ല. നല്ലൊരു നാളെയ്ക്കയുള്ള സ്വപ്‌നങ്ങള്‍ നെയ്തുകൊണ്ടേയിരിക്കും. അപ്പുക്കുട്ടന്‍ അടുത്ത മത്സരത്തിനും ഞാന്‍ അടുത്ത സപ്പ്ളി പരീക്ഷയ്ക്കും വേണ്ടി കാത്തിരിക്കും. എന്നെങ്കിലുമൊരിക്കല്‍ 'അരശുമൂട്ടില്‍ അപ്പുക്കുട്ടന്‍' 'തൈപ്പറമ്പില്‍ അശോക'നേയും 'അനഘ പനക്കട' 'കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി'യെയും തോല്‍പ്പിക്കും. എന്നെങ്കിലുമൊരിക്കല്‍ വിജയം ഞങ്ങളെ തേടി വരും............
സ്വപ്നങ്ങളും പ്രതീക്ഷകളും മുറുകെ പിടിച്ചുകൊണ്ട്......
അപ്പുക്കുട്ടന്റെ സ്വന്തം
അനു <3

Monday, 10 January 2011

പുതുവര്‍ഷവും മിസ്സും

പുതുവര്‍ഷം തുടങ്ങിയതിനു ശേഷം കോളേജിലെ ആദ്യത്തെ പ്രവൃത്തി ദിവസസത്തെ കുറിച്ചാണ് ഈ പോസ്റ്റ്‌. ആദ്യ ദിവസം, അതായിത്,  ജനുവരി മൂന്നാം തീയതി തിങ്കളാഴ്ച , എല്ലാ പുതുവര്‍ഷത്തിലെയും പോലെ, എല്ലാ ദിവസവും പോലെ, ഒരുപാട് പ്രതീക്ഷകളുമായാണ് ക്ലാസ്സിലേക്ക് കയറിയത്. എന്നാല്‍ അന്നും, ഒരു ഈച്ചയെപ്പോലും ആട്ടാനില്ലാതെ വെറുതെ ഇരുന്നു കഴിച്ചുകൂട്ടി. പകുതിയോളം പേര്‍ ആബ്സന്റ്  ആയിരുന്നു. കാരണം അടുത്ത ദിവസം S3 M3 ഇമ്പ്രൂവ്മെന്റ് പരീക്ഷയുണ്ടായിരുന്നു. ഒന്ന് രണ്ടു ഹവര്‍ അരൊക്കെയോ വന്നു ക്ലാസ്സ്‌ എടുത്തു. പിന്നെ കുറെ കാലമായി പെന്റിംഗ് കിടക്കുന്ന ഒരു LIC (Life Insurance Corporation of India എന്ന് തെറ്റിദ്ധരിച്ചവരുടെ ശ്രദ്ധയ്ക്ക്‌ : LIC എന്നാല്‍ Linear Integrated Circuits) experiment മുഴുവനാക്കി. അതാണ്‌ ആകെയുള്ള ഉപകാരം. സ്റ്റാഫ്‌ റൂമിലേക്ക്‌ കയറിച്ചെന്നപ്പോള്‍ ക്ലോസ് അപ് പുഞ്ചിരിയുമായി അതാ നില്‍ക്കുന്നു "എന്റെ സ്വന്തം" ശാരിക മിസ്സ്‌. ആ ചിരി മായാതെ തന്നെ മിസ്സ്‌ പറഞ്ഞു
"അനഘ LIC ലാബില്‍ അണ്ടര്‍ ആണ് ട്ടോ. എന്താ ചെയ്യണ്ടേ?"
"അണ്ടര്‍" എന്താണെന്ന് അറിയാത്തവര്‍ക്കായി വിശദീകരണം:
"അണ്ടര്‍" എന്നാല്‍ under sessionals. അതായിത്  ആവശ്യത്തിനു internal marks  ഇല്ല, അല്ലെങ്കില്‍ internal marks 35-ല്‍ താഴെയാണ് എന്നര്‍ത്ഥം. അങ്ങനെയാണെങ്കില്‍ യുനിവേഴ്സിറ്റി പരീക്ഷയില്‍ 40 marks പോരാ പാസ് ആകാന്‍...
എന്തായാലും അതുപോലെ തന്നെ ചിരിച്ചുകൊണ്ട് ഞാനും പറഞ്ഞു :
"എന്താ ചെയ്യണ്ടേ എന്ന് മിസ്സ്‌ പറഞ്ഞാല്‍ അതുപോലെ ചെയ്യാം"
ആഹാ... എന്തൊരു മര്യാദക്കാരി...... :P
"അനഘ മാത്രമല്ല, വേറെ രണ്ടുപേരു കൂടി അണ്ടര്‍ ആണ്......"
അതു കേട്ടപ്പോള്‍ മനസ്സില്‍ ഒരാശ്വാസം.
"...LIC theory- ല്‍ കയറിയിട്ടുണ്ട്"
അതുകേട്ടപ്പോള്‍ അത്ഭുതസ്തബ്ധയായി നിന്നുപോയി!!! ഒട്ടും പ്രതീക്ഷിച്ചതല്ല ആ സബ്ജക്റ്റില്‍ കര കയറാന്‍ കഴിയും എന്ന്!
കേട്ട ആവേശത്തില്‍ അറിയാതെ മിസ്സിനോട് ചോദിച്ചുപോയി:
"ങേ??? തിയറിയില്‍ കയറിയോ മിസ്സ്‌?"
"കയറി എന്നല്ല, കയറ്റി. തിയറിയിലും ലാബിലും, രണ്ടിലും അണ്ടര്‍ ആക്കണ്ട എന്ന് കരുതി ഒരെണ്ണത്തില്‍ കയറ്റിയതാ"
സന്തോ......ഷം...
മിസ്സ്‌ അതേ പുഞ്ചിരിയോടെ ചോദിച്ചു:
"ഇനി എന്താ ചെയ്യാ? യൂനിവേഴ്സിറ്റിക്ക്  പഠിച്ചു നല്ല മാര്‍ക്സ് വാങ്ങുമോ?"
"വാങ്ങാം മിസ്സ്‌"
"അപ്പൊ ഞാന്‍ ഒന്നും ചെയ്യേണ്ടല്ലോ, അണ്ടര്‍ ആയാലും കുഴപ്പമില്ലല്ലോ?"
"എനിക്ക് കുഴപ്പമൊന്നും ഇല്ല. ബാക്കി രണ്ടുപേരുടെ കാര്യം..." ;-)
"അനഘയ്ക്കിപ്പോ എന്നോടുള്ള ദേഷ്യമൊക്കെ മാറിയോ?"
"മാറി മിസ്സ്‌, എനിക്കിപ്പോ മിസ്സിനോട് ദേഷ്യമൊന്നും ഇല്ല"
(അതൊരു വലിയ കഥയാണ്. പിന്നീടൊരിക്കലാകട്ടെ ആ കഥ)
"അതെന്താ ദേഷ്യമില്ലാത്തത്? അതെങ്ങനെയാ എന്നോടുള്ള ദേഷ്യമൊക്കെ പെട്ടെന്നു മാറുന്നേ?"
"എന്തു ചെയ്യാനാ, മാറിപ്പോയി മിസ്സ്‌! അത്രതന്നെ! ഞാനിപ്പോള്‍ മിസ്സിനെ ഇഷ്ടപ്പെട്ടു വരുന്നു."
അതാണ്‌, അതുതന്നെയാണ് സത്യം. ആദ്യം മിസ്സിനെ വെറുപ്പായിരുന്നു. അതു മിസ്സിനും അറിയാം, ഒരിക്കല്‍ ഞാന്‍ നേരിട്ട് പറഞ്ഞിട്ടുള്ളതാണ്. സന്ധി സംഭാഷണത്തിനൊടുവില്‍ എല്ലാം പറഞ്ഞു തീര്‍ത്തു . ഇപ്പോള്‍ വെറുപ്പൊന്നും ഇല്ല. എന്നുവച്ച് മിസ്സിനെ ഇഷ്ടമൊന്നും ഇല്ലാട്ടോ. ഇഷ്ട്ടപ്പെട്ടു വരുന്നതേ ഉള്ളു. "ഒരുപക്ഷേ, ഭാവിയില്‍, മിസ്സും ഞാനും തോളോടു തോള്‍ ചേര്‍ന്നു നടക്കുന്നതായിരിക്കും കാണുക" എന്ന് ക്ലാസ്സിലെ പലരും കളിയാക്കാറുണ്ട്.
മിസ്സ്‌ വീണ്ടും ചോദിച്ചു:
"അന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയായിരുന്നു എന്ന് ഇപ്പോഴെങ്കിലും തോന്നുന്നുണ്ടോ? എന്നെക്കുറിച്ച് പറഞ്ഞതെന്തെങ്കിലും തിരുത്തണമെന്നുണ്ടോ?"
Why Are All the Good Teachers Crazy?മിണ്ടാതെ തല കുനിച്ചു ഞാന്‍ നിന്നു. ഒരു തിരുത്തും ഇല്ല. എന്തായാലും മിസ്സിന് കാര്യം പിടികിട്ടി.
"അങ്ങനെയൊന്നും ഇപ്പോഴും തോന്നുന്നില്ല, അല്ലേ? ശരി, ക്ലാസ്സിലേക്ക് പൊയ്ക്കോളൂ..."
രണ്ടുപേരുടെയും മുഖത്ത്  പഴയ ചിരി തന്നെ.

ഞാന്‍ വീണ്ടും ആ ബോറന്‍ ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു......

Sunday, 26 December 2010

HAPPY REUNION

Sterling Silver Friends Forever Heart Charm Pendant
fRIENDS fOREVER...
Around twenty five to thirty friends...
 Who studied together for 12 years...
Meeting after 5 long years...... Getting to know what they are now...
Cherishing those good old times...
Sharing their love, laughter, changed ideas (and a single plate of noodles, nuggets, pastry...)...
Isn't that wonderful???!!!
അതെ, സ്കൂളില്‍ ഒന്നിച്ചു പഠിച്ച ഞങ്ങള്‍ കുറേ പേര്‍ ഇന്ന് ഞങ്ങളുടെ തറവാടായ Focus Mallല്‍ ഒത്തുകൂടി. ഫേസ് ബുക്കില്‍  എല്ലാവരെയും ഇന്‍വൈററു ചെയ്തു. ഫേസ് ബുക്കില്‍ ഇല്ലാത്ത പലരെയും ഫോണ്‍ ചെയ്തു അറിയിക്കാനും ശ്രമിച്ചിരുന്നു. പക്ഷെ രണ്ടു ദിവസം കൊണ്ടാണ് എല്ലാം പ്ലാന്‍ ചെയ്തത്. അതുകൊണ്ട് പലരും അറിയാതെ പോയി.
എനിക്ക് ഈ റീയൂണിയന്  പോകാന്‍ പറ്റും എന്ന് കരുതിയതല്ല. കാരണം എന്റെ റൂംമേറ്റും നല്ലൊരു സുഹൃത്തും കൂടിയായ ജിന്‍സിയുടെ ഏക ചേച്ചിയായ ലിന്‍സിചേച്ചിയുടെ കല്യാണത്തിന് തൃശ്ശൂരില്‍ പോകാമെന്ന് ഞാന്‍ അവള്‍ക്കു വാക്ക് കൊടുത്തിരുന്നു. പക്ഷെ ആ യാത്ര ക്യാന്‍സല്‍ ചെയ്യേണ്ടി വന്നു. കാരണം അമ്മ ചെന്നൈയിലേക്ക് പോകുന്നത് ഇന്നാണ് (അതേ കാരണത്താലാണ് എനിക്കിന്ന് ബ്ലോഗ്‌ ചെയ്യാന്‍ പറ്റുന്നത്). അച്ഛന്‍ എന്തോ പരിപാടിക്ക് വേണ്ടി പോയി, ഇനി നാളെ രാത്രിയേ തിരിചെത്തൂളൂ.  ഞാന്‍ തൃശ്ശൂരില്‍ പോയി തിരിച്ചു വരുമ്പോഴേക്കും രാത്രി പത്തു മണിയൊക്കെ ആകും. അതുകൊണ്ട് ആ പോക്കു തഥൈവ! അതുകൊണ്ട് ഞാന്‍ അതിരാവിലെ തന്നെ എഴുന്നേറ്റ് (9.30am) ദിനചര്യകളൊക്കെ കഴിഞ്ഞതിനു ശേഷം ഞങ്ങളെപ്പോലുള്ളവര്‍ എന്നും തെണ്ടിത്തിരിയാന്‍ പോകാറുള്ള ഞങ്ങളുടെ സ്വന്തം Focus Mallലേക്കു കെട്ടിയെടുത്തു. അവിടെ എത്തിയപ്പോള്‍ സമയം 10.30am. (പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നുവച്ചാല്‍ റീയുണിയനു പറഞ്ഞ സമയം 10am ആയിരുന്നു. ഞാന്‍ അവിടെ എത്തി. ആരെയും കാണുന്നില്ല. ജെബിയെയും അമ്മുവിനേയും വിളിച്ചപ്പോള്‍ വരുന്ന വഴിയിലാണെന്ന് പറഞ്ഞു. അപ്പോള്‍ പെട്ടെന്ന് രാഖി എന്റെ മുന്നില്‍ വന്നുചാടി. അവള്‍ വന്നിട്ടും കുറേ നേരമായത്രേ. പിന്നെ ഓരോരുത്തരായി വന്നുതുടങ്ങി. നാലുപേര്‍ ആയപ്പോഴേക്കും അവിടെയുള്ള സെക്യൂരിറ്റി ചേട്ടന്‍ വന്നു പറഞ്ഞു
"മക്കളെ... ഇത്ര ബഹളം ഉണ്ടാക്കല്ലേ...".
പിന്നെ ആള്‍ക്കാരുടെ എണ്ണം കൂടിയപ്പോഴേക്കും ആ ചേട്ടന്‍ തലയില്‍ കൈ വച്ചു നിന്നുപോയി! അദ്ദേഹത്തെ ഇനിയും ബുദ്ധിമുട്ടിക്കണ്ടെന്നു കരുതി ഞങ്ങള്‍ ഫുഡ്‌ കോര്‍ട്ടിന്റെ ഉള്ളിലേക്ക് നടന്നു. പത്തോ പതിനഞ്ഞോ ആള്‍ക്കാര്‍ ആയപ്പോഴേക്കും അവിടുത്തെ മാനേജര്‍ വന്നു പറഞ്ഞു
"നോക്കൂ, ഒരുപാട് പേര്‍ വരുന്ന സ്ഥലമാണ് ഇവിടം. ഇത്രയധികം ഒച്ചപ്പാടുണ്ടാക്കിയാല്‍
മറ്റുള്ളവര്‍ക്കത് ശല്യമാകും."
ഞാന്‍ ചുറ്റും നോക്കി. ശരിയാണ്. ഒരുപാട് സ്നേഹപ്പറവകള്‍ ഉള്ളു തുറന്നു സംസാരിക്കാന്‍ വേണ്ടി വരുന്ന സ്ഥലമാണ്. പക്ഷെ ഇപ്പോള്‍ എല്ലാവരും ഞങ്ങളെ തീക്ഷണമായി നോക്കുന്നുണ്ടായിരുന്നു. അവരുടെ കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാമായിരുന്നു അവരുടെ മനസ്സ്
"ഹോ! എവിടുന്നു വരുന്നു ശല്യങ്ങള്‍? ഇവരെന്താ ലൌട്സ്പീകര്‍ വിഴുങ്ങിയിട്ടുണ്ടോ? മനുഷ്യനെ സ്വസ്ഥമായി പഞ്ജാരയടിക്കാനും സമ്മതിക്കില്ല അലവലാതികള്‍!"
അപ്പോള്‍ ഞങ്ങള്‍ മാനേജറുടെ വായടപ്പിക്കാന്‍ വേണ്ടി അവിടെ നിന്ന് ഒരു പ്ലേറ്റ് നൂഡില്‍സും നഗ്ഗെട്റ്റ്സും രണ്ടു ഫ്രൂട്ട് സലാടും ഓര്‍ഡര്‍ ചെയ്തു. അത് തീരുന്നത് വരെ അയാളെക്കൊണ്ട് ശല്യം ഇല്ല. പക്ഷെ എല്ലാം കഴിഞ്ഞപ്പോള്‍ വീണ്ടും അങ്ങേരു വന്നു. ഇത്തവണ നല്ല ഗൌരവത്തിലായിരുന്നു. പിന്നെ ഞങ്ങള്‍ അവിടെ അധികം നിന്നില്ല. പുറത്തിറങ്ങി.
അന്നേരം സമയം 1pm. അപ്പോഴേക്കും കുറേ പേര്‍ വീട്ടിലേക്കു പോയി. ചിലര്‍ ഉച്ച ഭക്ഷണം കഴിക്കണം എന്ന് പറഞ്ഞു അസ്മ ടവറിലേക്കു പോയി. ബാക്കി ഞങ്ങള്‍ ആറു പേര്‍ ഫോകസ്സിനുള്ളില്‍ ചുറ്റാന്‍ തുടങ്ങി. CCDല്‍ കയറി ഓര്‍ഡര്‍ കൊടുത്തു. വീണ്ടും കത്തിയടി. ഓര്‍ഡര്‍ ചെയ്ത പേസ്റ്ററി വന്നപ്പോള്‍ പിന്നെ അടുത്തിരിക്കുന്നയാളുടെ പ്ലേറ്റില്‍ കയ്യിട്ടു വാരാനായി ആക്രാന്തം. ചവര്‍ചിട്ട് വായില്‍വെക്കാന്‍ കൊള്ളാത്ത ഒരു കാപ്പി ആറു പേരും കൂടി കുടിച്ചു തീര്‍ത്തു (അത് കുടിക്കുന്നതിനു അവര്‍ ഇങ്ങോട്ട് കാശ് തരേണ്ടതാണ്). അവസാനം കിട്ടിയ ചിക്കന്‍ ടിക്ക സാന്‍ഡ്വിച് മാത്രം നല്ലതായിരുന്നു. ബില്ല് വന്നപ്പോള്‍ എല്ലാവരും ഷോക്ക്‌ അടിച്ച കാക്കകളെപ്പോലെ അവിടെ ഇരുന്നു. പിന്നെ ആരു ബില്‍ പേ ചെയ്യും എന്ന കാര്യത്തില്‍ അടിയായി. അവസാനം എല്ലാ എച്ചിക്കണക്കുകള്‍ക്കും ഒടുവില്‍ അത് സോള്‍വ്‌ ആയി. ഞാന്‍ വീണ്ടും ചുറ്റിലും നോക്കി. ഫുഡ്‌ കോര്‍ട്ടില്‍ കണ്ട മുഖഭാവങ്ങള്‍ തന്നെ ഇവിടെയും. പക്ഷെ ഒരു ഡയലോഗ് കൂടെ അധികമുണ്ടാകും
"എച്ചികള്‍... എവിടുന്നു വരുന്നു ആവോ???"
ബില്ലടയ്ക്കാന്‍ പോയപ്പോള്‍ എന്നോട് കടയുടമ ചോദിച്ചു
"നിങ്ങള്‍ എവിടുന്നു വരുന്നു?"
ഈ ചോദ്യം എന്ത് ഉദ്ദേശത്തിലാണ് അയാള്‍ ചോദിച്ചത് എന്നറിയില്ല. എന്തായാലും പെട്ടെന്ന് തന്നെ അവിടം കാലിയാക്കി. അപ്പോള്‍ സമയം 2pm. പിന്നെ ഫോകസ്സിനു പുറത്തിറങ്ങി ഓരോരുത്തരും ഓരോ വഴിക്ക് പോയി...
ചടിപിടി എന്നയിരുന്നതുകൊണ്ട് ഇത്രയധികം പേര്‍ വരുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. എന്തായാലും മനസ്സ് നിറഞ്ഞു. അടുത്ത വര്‍ഷം മുന്‍കൂട്ടി പ്ലാന്‍ ചെയ്തു നടത്തണം, അതും എത്ര ഉച്ചത്തില്‍ സംസാരിച്ചാലും ആരും ഓടിക്കാന്‍ വരാത്ത, എത്ര നേരം വേണമെങ്കിലും ഒന്നിച്ചിരുന്നു കത്തിയടിച്ചു പൊട്ടിച്ചിരിക്കാന്‍ ആകുന്ന ഏതെങ്കിലും ഒരു സ്ഥലത്ത് വച്ച്‌...
ഈ സംഭവ വികാസങ്ങളും പിന്നെ ഇവിടെ പറയാന്‍ പറ്റാത്ത ചിലതും (കാരണം അതൊക്കെ എഴുതിയാല്‍ അടി വരുന്ന വഴി അറിയില്ല) പിന്നെ ഇവിടെ പറയാന്‍ മറന്ന ചില നല്ല നിമിഷങ്ങളും... എല്ലാം ചേര്‍ത്തു വായിച്ചാല്‍ ഇന്നത്തെ ദിവസം എന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഏറ്റവും നല്ല ദിനങ്ങളില്‍ ഒന്നാണെന്ന്.
യാത്ര പറഞ്ഞു പിരിയുമ്പോഴും, പഴയ സുഹൃത്തുക്കളെ വീണ്ടും അടുത്തറിഞ്ഞ സന്തോഷവും, അടുത്ത വര്‍ഷം വീണ്ടും ഇതുപോലെ ഒത്തുകൂടാന്‍ പറ്റെണമേ എന്ന പ്രാര്‍ത്ഥനയായിരുന്നു മനസ്സു നിറയെ......

Saturday, 6 November 2010

Strike @ JECC

ഹാ... അങ്ങനെ sms ഫോര്‍വേഡ് ചെയ്യുന്ന പണിയും നിര്‍ത്തി. അത്രയേറെ നല്ല അനുഭവങ്ങളാണ് ആ ഒരു sms വെറും രണ്ടാഴ്ച കൊണ്ട് എനിക്കു സമ്മാനിച്ചത്‌. എല്ലാം എന്റെ കയ്യിലിരിപ്പു കൊണ്ടു തന്നെ!ഇങ്ങനെയാണ്  നാം ഓരോ പാഠങ്ങള്‍ പഠിക്കുന്നത്. പിന്നെ എല്ലാ തെറ്റുകളും ഈ ജന്മം കൊണ്ട് ചെയ്തു തീര്‍ക്കാന്‍ പറ്റാത്തതുകൊണ്ട് മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്നും മനസ്സിലാക്കുന്നു. ഏതായാലും ഈ തെറ്റില്‍ നിന്ന് ഞാന്‍ പഠിച്ച ചില പാഠങ്ങള്‍:
1 . ആളും തരവും നോക്കിയേ sms അയക്കാന്‍ പാടുള്ളൂ.
2 . എല്ലാവരും എല്ലാ തമാശകളും ഒരുപോലെ ആസ്വദിക്കണം എന്നില്ല.
3 . ടീചേഴ്സിനോട് ഇടപഴകുമ്പോള്‍ "സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട".
ഇതൊക്കെ അറിയാവുന്ന കാര്യങ്ങള്‍ തന്നെയാണ്. പക്ഷെ എനിക്കു ഇരുപത്തി ഒന്നര വയസ്സുവരെ ( കുറച്ചു കൂടെ വ്യക്തമായി പറഞ്ഞാല്‍...കോളേജ് ലൈഫ് തീരുന്നതുവരെ...) കണ്ടക ശനിയോ ഏഴര ശനിയോ അങ്ങനെയെന്തൊക്കെയോ ആണെന്ന് അച്ഛന്‍ പറഞ്ഞത് ഓര്‍മയുണ്ട്. അത് എന്നെയും കൊണ്ടേ പോകൂളൂ എന്നു തോന്നുന്നു ............
എല്ലാവരും ദീപാവലിയൊക്കെ അടിപൊളിയായി ആഘോഷിച്ചോ? ഞങ്ങളുടെ വീട്ടില്‍ രാത്രി ചിരാതുകള്‍ കൊളുത്തി വച്ചിരുന്നു. എന്തൊരു ഭംഗിയാണ് അതു നോക്കിക്കൊണ്ടിരിക്കാന്‍ (വേറെ പണിയൊന്നുമില്ലെങ്കില്‍!) ദീപാവലി സ്വീറ്റ്സ്  വാങ്ങിക്കുന്ന പതിവൊന്നുമില്ല. പക്ഷെ സ്കൂളില്‍ പഠിക്കുന്ന കാലത്ത് ക്ലാസ്സില്‍ കുറെ ഉത്തരേന്ത്യന്‍ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവര്‍ ദീപാവലി സ്വീറ്റ്സ് കൊണ്ടുത്തരും. അതുതന്നെ വലിയൊരു ആഘോഷമായിരുന്നു. സാദാ ബേക്കറിയില്‍ നിന്നു വാങ്ങുന്ന സ്വീറ്റ്സ് ഒന്നുമല്ലാട്ടോ... വീട്ടില്‍ തന്നെ ഉണ്ടാക്കിയ ജിലേബിയും പേടയും ഘീ പാക്കും സോന്‍ പാപ്പ്ടിയും ബര്‍ഫിയും പിന്നെ പേരറിയാത്ത വേറെ പലതും...ഹോ! ഓര്‍ക്കുമ്പോള്‍ തന്നെ വായില്‍ കപ്പലോടിക്കാനുള്ള വെള്ളം വരുന്നു! അതൊക്കെ ഒരു കാലം... (ദീര്‍ഘ നിശ്വാസം)
നാളെ, അല്ല, ഇന്ന് കാലത്ത്, നാലു മണിക്ക് ചാടിപ്പിടഞ്ഞെഴുന്നേറ്റ്  അഞ്ചേ പത്തിനുള്ള ട്രെയിനില്‍ ഓടിക്കയറി... അങ്ങനെ ഒരുപിടി പരാക്രമങ്ങള്‍ക്കൊടുവില്‍ കോളേജില്‍ എത്തിപ്പെടെണ്ട കാര്യമൊന്നും ഇല്ല. കാരണം കോളേജില്‍ നിലനിന്നിരുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് S5 & S7 ക്ലാസുകള്‍ താല്‍കാലികമായി പിരിച്ചുവിട്ടിരിക്കുകയാണ്. കോളേജിന്റെ ചരിത്രത്തിലെ രണ്ടാമത്തെ strike ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഈ രണ്ടും സാക്ഷ്യം വഹിക്കാന്‍ ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടായി! വ്യാഴാഴ്ച വരെയെങ്കിലും ഇത് തുടര്‍ന്നാല്‍ മതിയായിരുന്നു. വെള്ളിയാഴ്ച എന്റെ ഡ്രൈവിംഗ് ലൈസെന്‍സ് കിട്ടാനുള്ള ടെസ്റ്റ്‌ ആണ്. ഇന്നാണ്  ജീവിതത്തില്‍ ആദ്യമായി ഞാന്‍ H എടുക്കുന്നത്! വ്യാഴാഴ്ച വരെ strike തുടര്‍ന്നാല്‍ എനിക്കു H എടുത്തു പ്രാക്ടീസ്  ചെയ്യാമായിരുന്നു. ഇനി ടൂ വീലറില്‍ 8 എടുക്കണം പോലും! എന്താ ചെയ്യണ്ടത് എന്ന് ഒരു പിടിയും ഇല്ല. അതുകൊണ്ടാണ് strike നീട്ടിക്കിട്ടാന്‍ പ്രാര്‍ത്ഥന. ശ്ശോ! ഒരു ഡ്രൈവിംഗ് ലൈസെന്‍സ് എടുക്കാന്‍ എന്തൊക്കെ പണിയാണ്! അതിലും നല്ലത്, ഞാന്‍ ഇത്ര നാളും ചെയ്തിരുന്നതുപോലെ, "എനിക്കു ലൈസെന്‍സ് ഒക്കെ കിട്ടിയിട്ട് കാലം കുറെ ആയി.ഞാന്‍ ഇപ്പോള്‍ expert ആണ്" എന്നാ ഭാവത്തില്‍ വണ്ട്‌ എടുത്തു ഓടിക്കുക! പക്ഷെ അതിനു നല്ല മനക്കട്ടിയും പിന്നെ അഭിനയ പാടവവും വേണം. 'എന്നെ കണ്ടാല്‍ കിണ്ണം കട്ടതു പോലെ തോന്നുന്നുണ്ടോ' എന്ന ഭാവത്തില്‍ ലൈസെന്‍സ് ഇല്ലാതെ വണ്ടി ഓടിച്ചാല്‍ നല്ല സ്റ്റൈല്‍ ആയിക്കിട്ടും :P
ഇന്നത്തേക്ക് ഇത്ര മാത്രമേ ഉള്ളു. ഇപ്പോള്‍ എന്റെ ഒരു സുഹൃത്ത്‌ ഓണ്‍ലൈന്‍ ഉണ്ട്. കുറച്ചു നേരം അവളെ കത്തി വെച്ചു വധിക്കണം. പിന്നെ ആഹിന്റെ നിര്‍വൃതിയില്‍ സുഖമായി കിടന്നുറങ്ങണം. അതാണ്‌ ഇപ്പോഴത്തെ ലക്ഷ്യം. അടുത്ത പോസ്റ്റില്‍ പുതിയൊരു ലക്ഷ്യവുമായി വീണ്ടും കാണാം.
Till then...
Good night
Sweet dreams
Take care......!!!!!!