Somebody once told me
To Write Well,
Write What You Know.
This is what I know......

Sunday, 6 March 2011

മാര്‍ജ്ജാര പുരാണം

ഇന്ന് എന്റെ ഏക സഹോദരി അക്കുവിനെ  പാട്ടുക്ലാസ്സിലേക്ക്  കൊണ്ടുവിടാന്‍ സ്കൂട്ടറില്‍ പോകുമ്പോള്‍ കുറച്ചകലെ ഒരു പൂച്ച റോഡരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അതിന്റെ നിര്‍ത്തവും ഭാവവുമൊക്കെ കണ്ടപ്പോഴേ അക്കു പറഞ്ഞു ഈ പൂച്ച കുറുകെ ചാടാന്‍ കാത്തു നില്‍ക്കുകയാണെന്ന്. പറഞ്ഞതു പോലെ തന്നെ ഞങ്ങള്‍ അടുത്തെത്തേണ്ട താമസം ഒരു മടിയും കൂടാതെ അതു കുറുകെ ചാടി. അക്കു പിറുപിറുത്തുകൊണ്ട്  മൂന്നു തവണ തുപ്പി (എന്തൊക്കെയോ ചില അന്ധവിശ്വാസങ്ങളുടെ പേരില്‍). പക്ഷെ ആ പൂച്ചയെ കണ്ടപ്പോള്‍, മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്ന സിനിമയാണ് എനിക്കോര്‍മ്മ  വന്നത്. അതില്‍ വാണി വിശ്വനാഥ് മുകേഷിന്റെ വണ്ടിയുടെ മുന്നില്‍ ചാടുന്ന ഒരു സീനുണ്ട്. അതുപോലെയാണ് നമ്മുടെ പൂച്ച ചാടിയതും. ഇതോര്‍ത്ത് ഞാന്‍ ചിരിക്കാന്‍ തുടങ്ങി. അപ്പോള്‍ അക്കു പറഞ്ഞു "ഒരു വഴിക്ക് ഇറങ്ങുമ്പോള്‍ ഒരു കണ്ടന്‍ പൂച്ച കുറുകെ ചാടിയപ്പോള്‍ അതു കണ്ട് അനുചേച്ചി ചിരിക്കുവാണോ? ബെസ്റ്റ്... ദാ സൂക്ഷിച്ചൊക്കെ വണ്ടി ഓടിച്ചോളൂ ".  
അക്കുവിനെ കൊണ്ടാക്കി തിരിച്ചു വരുമ്പോഴുണ്ട് നമ്മുടെ വാണിപ്പൂച്ച നടുറോട്ടില്‍  ചത്തു കിടക്കുന്നു. ഏതെങ്കിലും കണ്ടന്‍ പൂച്ച ചിലപ്പോള്‍ നമ്മുടെ ഈ വാണിപ്പൂച്ചയുടെ കുറുകെ ചാടിയിട്ടുണ്ടാകുമോ? അതുകൊണ്ടായിരിക്കുമോ വാണിപ്പൂച്ചയ്ക്ക് ഇങ്ങനെ ദാരുണമായ ഒരു അന്ത്യം നേരിടേണ്ടി വന്നത്??? അതോ വാണി വിശ്വനാഥിനെപ്പോലെ ആത്മഹത്യ ചെയ്യാന്‍ വേണ്ടി തുനിഞ്ഞിറങ്ങിയതായിരുന്നോ???
ആത്മഹത്യയുടെ കാര്യം പറഞ്ഞപ്പോഴാണ് വേറൊരു പൂച്ചക്കഥ ഓര്‍മ്മ വന്നത്. ഒരിക്കല്‍ ഞങ്ങളെല്ലാവരും ഒരു അകന്ന ബന്ധുവിന്റെ വീട്ടിലേക്കു പോവുകയായിരുന്നു. പരിചയമില്ലാത്ത വഴി, പോരാത്തതിന് ഇടുങ്ങിയതും. അതുകൊണ്ടു തന്നെ സ്പീഡ് കുറച്ച്, ശ്രദ്ധിച്ചിട്ടൊക്കെയാണ്  കാര്‍ ഓടിച്ചിരുന്നത്. പെട്ടെന്ന്  ഏതോ ഒരു വീട്ടുമതിലിനു മുകളില്‍ നിന്ന് ഒരു സുന്ദരിപ്പൂച്ച റോഡിലേക്ക് എടുത്തു ചാടി. ശരിക്കും ആത്മഹത്യ ചെയ്യാന്‍ ചാടിയത് പോലെയുണ്ടായിരുന്നു! അമ്മ സഡന്‍ ബ്രേക്കിട്ടു. പൂച്ച റോഡിനു നടുവില്‍ തന്നെ ഇരുന്നു. മൂന്നു നാലു തവണ നീട്ടി ഹോണ്‍ അടിച്ചു. പൂച്ചയ്ക്ക് നീങ്ങാന്‍ ഒരു പ്ലാനും ഇല്ല. ഞാന്‍ മെല്ലെ കാറിനു പുറത്തിറങ്ങി അതിന്റെ അടുത്തു പോയി വിരട്ടി ഓടിക്കാന്‍ നോക്കി. ഏഹെ...ഒരു കുലുക്കവുമില്ല. അപ്പോഴുണ്ട് ആ വീട്ടില്‍ നിന്ന് ഒരു പെണ്‍കുട്ടി ഓടി വരുന്നു. ഒരു നൂറു സോറി പറഞ്ഞ് അവള്‍ പൂച്ചയെ തൂക്കിയെടുത്തു. എന്നിട്ട് ആ കുട്ടി പറഞ്ഞ കാര്യം കേട്ടപ്പോള്‍ ഞാന്‍ ആശ്ചര്യപ്പെട്ടുപോയി. ആ വീട്ടിലെ നാലാമത്തെ പൂച്ചയാണ് ഈ പൂച്ച. ഇതിനു മുന്‍പുണ്ടായിരുന്ന മൂന്നു പൂച്ചകളും ഇവളെപ്പോലെ തന്നെ കാറിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവത്രേ... ആ വീടിന് എന്തെങ്കിലും ദോഷങ്ങള്‍ ഉണ്ടായിരിക്കണം. അതുകൊണ്ടായിരിക്കാം പൂച്ചകള്‍ അവിടെ വാഴാത്തത്. ഒരു സ്വര്‍ണ്ണ പ്രശ്നം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു :P
എന്തായാലും, നമ്മുടെ വാണിപ്പൂച്ചയുടെ ആത്മാവിന് നിത്യശാന്തി നേര്‍ന്നുകൊണ്ട് ഞാന്‍ എന്റെയീ പോസ്റ്റ്‌ ഇവിടെ അവസാനിപ്പിച്ചുകൊള്ളുന്നു......
R.I.P. <3

Friday, 25 February 2011

Resul Pookutty reloaded......!!!



PadmaSree Dr. Resul Pookkutty
കഴിഞ്ഞ ചൊവ്വാഴ്ച എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിനമായിരുന്നു. ഞങ്ങളുടെ കോളേജിലെ IT ഡിപ്പാര്‍ട്ട്മെന്റിന്റെ ടെക് ഫെസ്റ്റ് "INSPIRO"യുടെ ഭാഗമായി സൌണ്ട് എന്ജിനിയറിങ്ങിനെ കുറിച്ച് സെമിനാര്‍ എടുക്കാന്‍ വന്നത് ഭാരതത്തിന്റെ തന്നെ അഭിമാനമായ പദ്മശ്രീ Dr. റസൂല്‍ പൂക്കുട്ടിയായിരുന്നു. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ബോഡി ഗാര്‍ഡ് ചേട്ടന്മാരെയും നേരില്‍ കാണാനുള്ള ഭാഗ്യമുണ്ടായി. നേരില്‍ കണ്ടെന്നു മാത്രമല്ല, കോളേജ് മാഗസിനു വേണ്ടി അദ്ദേഹവുമായി ഒരുക്കിയ അഭിമുഖത്തില്‍ പങ്കെടുക്കാനും സാധിച്ചു.
സത്യത്തില്‍, ആദ്യമൊക്കെ ഞങ്ങള്‍ക്ക് ചെറിയൊരു, പേടിയല്ല, എന്നാലും ഇത്തിരി ഉത്കണ്ഠയൊക്കെ ഉണ്ടായിരുന്നു. ഒസ്കാറൊക്കെ കിട്ടിയ, ഭയങ്കര തിരക്കൊക്കെയുള്ള വലിയ പുള്ളി! അതു പോരാത്തതിന്, ആള് നല്ല കൃത്യനിഷ്ഠയുള്ള, അച്ചടക്കമുള്ള, ജോലിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ആളാണെന്നൊക്കെ കേട്ടിട്ടുണ്ട്. ഇനിയിപ്പോള്‍ ഞങ്ങള്‍ക്ക് ഇന്റര്‍വ്യൂ തരുമോ? എങ്ങനെ ചോദിച്ചു തുടങ്ങും? ഏതെങ്കിലും ചോദ്യങ്ങള്‍ അദ്ദേഹത്തിന് ഇഷ്ട്ടപ്പെട്ടില്ലെന്നു വരുമോ? ചൂടാവുമോ? ഇത്രയും പ്രശസ്തനായ ഒരു മനുഷ്യന്‍ മുന്നില്‍ ഇരിക്കുമ്പോള്‍ ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ നാക്ക് പൊങ്ങുമോ? അങ്ങനെ നൂറു കൂട്ടം സംശയങ്ങള്‍ മനസ്സില്‍ നൃത്തം ചവിട്ടുന്നുണ്ടായിരുന്നു......
ബോഡിഗാര്‍ഡ് വന്നു "ഇന്റര്‍വ്യൂക്കാരെ വിളിക്കുന്നു" എന്ന് പറഞ്ഞപ്പോള്‍, രണ്ടും കല്‍പ്പിച്ചു ഞങ്ങള്‍ കോളേജിലെ GUEST ROOMലേക്ക് ആദ്യമായി കാലു കടത്തി. അതിനുള്ളിലെ ലോ-ക്ലാസ്സ്‌  സോഫയുടെ മേലെ, ആര്‍മണി സ്യൂട്ടും, മുന്തിയ ഇനം ലെതര്‍ ഷൂവും, ആന്‍ഡ്രോയിട് ഫോണുമൊക്കെയായി (അതൊക്കെ തന്നെയാണോ എന്നറിയില്ല...എന്നാലും,കിടക്കട്ടെ...ഒരു വെയിറ്റിന്...) ഇരിക്കുന്നുണ്ടായിരുന്നു നമ്മുടെ കഥാപുരുഷന്‍. മാഗസിന്‍ കമ്മിറ്റിക്കാര്‍ 7-8പേരുണ്ടായിരുന്നെങ്കിലും ആര്‍ക്കും ഒന്നും മിണ്ടാന്‍ കഴിയാതെ പൊട്ടന്മാരെപ്പോലെ ഇങ്ങനെ ബ്ലിങ്കസ്സ്യ  നോക്കി നില്‍ക്കുവായിരുന്നു!
പൂക്കുട്ടി (ക്ഷമ കെട്ട്‌, എന്നാല്‍ ചിരിച്ചുകൊണ്ടു തന്നെ) പറഞ്ഞു, "എന്താ ചോദിക്കേണ്ടത്‌? ചോദിച്ചോളൂ". ഓരോരുത്തരും കയ്യില്‍ കരുതിവെച്ചിരുന്ന, ചോദ്യങ്ങള്‍ പ്രിന്റ്‌ ചെയ്ത പേപ്പര്‍ മെല്ലെ നിവര്‍ത്താന്‍ തുടങ്ങി. അപ്പോള്‍ അദ്ദേഹം പറഞ്ഞു, "പേപ്പര്‍ ഒക്കെ അവിടെത്തന്നെ ഇരിക്കട്ടെ, നിങ്ങള്‍ ചോദിച്ചോളൂ..."
ആദ്യം തന്നെ ചോദിച്ചു
"സാറിന് ഈ കോളേജും ഇവിടുത്തെ പിള്ളേരെയുമൊക്കെ ഇഷ്ടമായോ?"
"കുന്നിന്‍പുറത്തുള്ള എല്ലാ സ്കൂളുകളും കോളേജൂകളും എനിക്കിഷ്ടമാണ്. നിങ്ങടെ കോളേജും കുന്നിന്‍പുറത്തല്ലേ... അതുകൊണ്ട് എനിക്കുഷ്ട്ടമായി."
(ഓരോ തവണയും കോളേജില്‍ എത്താന്‍ ആ വൃത്തികെട്ട കുന്നു കയറുമ്പോഴും ഞാന്‍ അതിനെ ശപിക്കാറുണ്ട്‌. ഇപ്പോള്‍ അതേ കുന്നു കാരണം പൂക്കുട്ടി ഞങ്ങടെ കോളേജ് ഇഷ്ടപ്പെട്ടു...എന്താ കഥ...)
പിന്നെയും കുറെ ചോദ്യങ്ങള്‍ ചോദിച്ചു, നല്ല നല്ല ഉത്തരങ്ങളും കിട്ടി. എന്തൊരു നല്ല മനുഷ്യന്‍... വലിയ പുള്ളിയാണെന്ന വിചാരമൊന്നുമില്ല. വളരെ സരളവും ലളിതവും വിനയമുള്ളതുമായ സംസാരം. എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമായി.
അപ്പോഴേക്കും, കയ്യില്‍ നിറയെ DVDകളും, ഓരോ ചെവിയിലും ഓരോ ബ്ലൂടൂത്ത് ഇയര്‍ബട്സും, പോക്കറ്റില്‍ മൂന്നു നാലു ഫോണുമായി  ഒരാള്‍ കടന്നുവന്ന് "Sir, it's time to leave" എന്ന് പറഞ്ഞു. അപ്പോള്‍ അദ്ദേഹം "Wait, just two more questions" എന്നു പറഞ്ഞു അയാളെ തിരിച്ചയച്ചു. എന്നിട്ടു ചെറിയ കുട്ടികളെപ്പോലെ ഞങ്ങളോട് പറഞ്ഞു "വേഗം ചോദിച്ചോളൂ" (ഇല്ലെങ്കില്‍ അയാള്‍ ഇനിയും വരും)
"സാറിന്റെ അടുത്ത പ്രോജെക്റ്റ്‌ ഏതാണ്?" (പേഴ്സണല്‍ ലൈഫിനെ കുറിച്ചും അടുത്ത പ്രൊജെക്ടിനെ കുറിച്ചുമൊന്നും ചോദിക്കരുത് എന്ന് അദ്ദേഹം ഇങ്ങോട്ടു വരുന്നതിനു മുന്നേ തന്നെ പറഞ്ഞിരുന്നു പോലും; പക്ഷെ അതു ഞങ്ങള്‍ അറിഞ്ഞിരുന്നില്ല)
എന്തായാലും, ഭാഗ്യം കൊണ്ട് തെറിയൊന്നും കിട്ടിയില്ല, അദ്ദേഹം ഏതോ ഒരു പ്രോജെക്ടിനെ കുറിച്ച് പറഞ്ഞു.
അപ്പോള്‍ ഒരുത്തന്‍ പറഞ്ഞു "ഞങ്ങള്‍ ആ പ്രോജെക്റ്റിനു വേണ്ടി കാത്തിരിക്കുകയാണ്"
"ദാ... ഇതാണ് ഇന്ത്യക്കാരുടെ പ്രശ്നം. പല സിനിമകളെക്കുറിച്ചും അമിതമായി പ്രതീക്ഷിക്കും. എന്നിട്ട് സിനിമ പ്രതീക്ഷകള്‍ക്കൊത്ത് വിജയിച്ചില്ലെങ്കില്‍ "അയ്യേ...ഇതെന്തു പണിയാ ഇയാള്‍ കാണിച്ചേ? ഈ സിനിമ തീരെ കൊള്ളില്ല" എന്ന് പറഞ്ഞു ഇറങ്ങിപ്പോരും. ഒന്നും നാം അമിതമായി പ്രതീക്ഷിക്കരുത്. എന്നാലേ ഓരോ സിനിമയുടെ പിന്നിലും ഉള്ള ബുദ്ധിമുട്ടുകള്‍ മനസ്സിലാകൂ..."
അതോടെ അവന്‍ സൈലന്റ് ആയി.
അടുത്തയാള്‍ ചോദിച്ചു "സാറിന്റെ ഡ്രീം പ്രൊജക്റ്റ്‌ ഏതാണ്?"
"ഒരു ടെക്നീഷ്യന്‍ എന്ന നിലയ്ക്ക്, എന്നെ സംബന്ധിച്ചിടത്തോളം, എന്റെ കയ്യില്‍ വരുന്ന ഓരോ പ്രോജെക്റ്റും ഓരോ ഡ്രീം പ്രോജെക്റ്റ്സാണ്. അതിനെ അങ്ങനെ അപ്പ്രോച്  ചെയ്താലേ നമ്മുടെ കഴിവിന്റെ പരമാവധി അതിലേക്കു കൊടുക്കാന്‍ കഴിയൂ..." പിന്നെയും എന്തൊക്കെയോ പറഞ്ഞു. കുറെ ഉപദേശങ്ങളും തന്നു. കൃത്യമായി ഓര്‍മയില്ല. എന്തായാലും കോളേജ് മാഗസിനില്‍ ഇന്റര്‍വ്യൂ പബ്ലിഷ് ചെയ്തു വരുമ്പോള്‍ എല്ലാം വിശദമായി ഈ ബ്ലോഗിലും പബ്ലിഷ് ചെയ്യാം... ഫോട്ടോ സഹിതം.
ഫോട്ടോയുടെ കാര്യം പറഞ്ഞപ്പോഴാണ് വേറൊരു കാര്യം ഓര്‍മ്മ വന്നത്...
ഇന്റര്‍വ്യൂ കഴിഞ്ഞു പിരിയുമ്പോള്‍ പൂക്കുട്ടി ഞങ്ങള്‍ ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം shake hand ചെയ്തു. അതിനു ശേഷം, ഈ ഇന്റര്‍വ്യൂ നടന്നു എന്നതിന്റെ തെളിവായി ഒരു ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ പൂക്കുട്ടി അദ്ദേഹത്തിന്റെ മൊട്ടത്തലയന്‍ കൊമ്പന്‍ മീശക്കാരന്‍ ബോഡിഗാര്‍ഡിനെ കൊണ്ട്, ഞങ്ങടെ ക്യാമറയില്‍ ഫോട്ടോ എടുപ്പിച്ചു. (ആ മൊട്ടത്തലയും കൊമ്പന്‍ മീശയും ഞങ്ങടെ കോളേജിലെ പല തരുണീണികളുടെയും മനം കവര്‍ന്നു എന്നൊരു അഭ്യൂഹം നിലനില്‍ക്കുന്നു) 
ആദ്യം തന്നെ എല്ലാ ആണ്‍പിള്ളേരും ഇടിച്ചു കയറി പൂക്കുട്ടി സാറിന്റെ അടുത്തു നിന്നു. ഞങ്ങള്‍ മൂന്നു പെണ്‍പിള്ളേര്‍ പാവങ്ങള്‍ ഏറ്റവും അറ്റത്തായി. പക്ഷെ ഭാഗ്യം കൊണ്ട് ആ ഫോട്ടോ ക്ലിയര്‍ ആയില്ല. അടുത്ത ഫോട്ടോ എടുക്കാന്‍ കൊമ്പന്‍മീശ മൊട്ടത്തലയന്‍ ചേട്ടന്‍ (ചേട്ടനല്ല, അപ്പാപ്പനാണ്, പക്ഷെ അങ്ങേരുടെ മൊട്ടത്തലയുടെയും കൊമ്പന്‍മീശയുടെയും ഫാന്‍സ്‌ ആരെങ്കിലും ഇതു കണ്ടാല്‍ എന്നെ തല്ലിക്കൊല്ലും, അതുകൊണ്ട് ചേട്ടന്‍ എന്നു തന്നെ സംബോധന ചെയ്തുകൊള്ളുന്നു)... എന്താ പറഞ്ഞു വന്നത്???.... ആ ചേട്ടന്‍ അടുത്ത ഫോട്ടോ എടുക്കാന്‍ ഒരുങ്ങുമ്പോഴേക്കും ഞാന്‍ പൂക്കുട്ടി സാറിനോട് ചോദിച്ചു "സാര്‍, ഞാന്‍ ദാ... അവിടെ... സാറിന്റെ അടുത്തു നില്‍ക്കട്ടേ..."
നാണം കെട്ടരിപാടിയാണ്, എന്നാലും റസൂല്‍ പൂക്കുട്ടിയുടെ അടുത്തു നില്‍ക്കുന്ന ഒരു ഫോട്ടോ കിട്ടാന്‍ വേണ്ടി ഞാന്‍ ആ നാണക്കേട്‌ അങ്ങ് സഹിച്ചു!
അത് കേട്ടപ്പോള്‍ എല്ലാവരും ചിരിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു "Ladies always have first preference... വരൂ, ഇവിടെ എന്റെ അടുത്തു തന്നെ വന്നു നിന്നോളൂ..." എന്നിട്ട് മറ്റു രണ്ടു പെണ്‍കുട്ടികളോട് "നിങ്ങളും വേണമെങ്കില്‍ വന്നു നിന്നോളൂ..." അതു കേള്‍ക്കേണ്ട താമസം മൂന്നു പേരും അങ്ങോട്ടു ചാടി...LOL
ആ ഫോട്ടോ ക്ലിയര്‍ ആവുകയും ചെയ്തു. അല്ലെങ്കിലും നിര്‍ത്തേണ്ട സ്ഥലത്ത് നിര്‍ത്തേണ്ടവരെ നിര്‍ത്തിയില്ലെങ്കില്‍ ഫോട്ടോ ക്ലിയര്‍ ആകില്ല... ഫോട്ടോ എടുത്തു കഴിഞ്ഞപാടെ സാര്‍ എന്റെ നേരെ തിരിഞ്ഞു ചോദിച്ചു "Now Happy?"
"Yes Sir, VERY VERY HAPPY!!!" ഞാന്‍ പറഞ്ഞു. എന്നിട്ട് അദ്ദേഹം എനിക്ക് സ്പെഷ്യല്‍ ആയി ഒരു ഷേക്ക്‌ ഹാന്‍ഡ് കൂടി തന്നു!
പൂക്കുട്ടിയെ തൊട്ടടുത്തു കണ്ടതിന്റെയും സംസാരിച്ചതിന്റെയും സര്‍വ്വോപരി, കോളേജിലെ വിദ്യാര്‍ഥികളുടെ റെസ്ട്രിക്റ്റിഡ് ഏരിയയായ Guest Roomല്‍ കടന്നു കൂടാന്‍ കഴിഞ്ഞതിന്റെയും  ചാരിതാര്‍ത്ഥ്യത്തില്‍ ആ മുറിയില്‍ നിന്നിറങ്ങുമ്പോഴും ഇറങ്ങിയതിനു ശേഷം കുറെ നെരത്തേക്കും എന്റെ കയ്യിലെ രോമങ്ങള്‍ എഴുന്നേറ്റു നില്‍ക്കുകയായിരുന്നു (I mean രോഞ്ചാമം, സോറി, രോമാഞ്ചം............)!!!

Sunday, 20 February 2011

Adieu to our dear Teacher


ഞങ്ങളുടെ ക്ലാസ്സിലെ എല്ലാവര്‍ക്കും വളരെ പ്രിയപ്പെട്ട ഒരു ടീച്ചര്‍ ഇന്നലെ കോളേജില്‍ നിന്നു പോയി. ജിതശ്രീ എന്ന ഈ ടീച്ചര്‍ UST Global കമ്പനിയില്‍ ആദ്യമേ പ്ലേസ്ഡ് ആയിരുന്നു എന്നു ഞങ്ങള്‍ക്കൊക്കെ അറിയാമായിരുന്നു. എന്നാല്‍ രണ്ടു സെമെസ്റ്ററായി ഞങ്ങള്‍ക്ക് ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്ന ഒരാള്‍ പെട്ടെന്നൊരു ബുധനാഴ്ച  ദിവസം സുപ്രഭാതത്തില്‍ വന്നു "ഞാന്‍ ശനിയാഴ്ച കൂടിയേ കോളേജില്‍ ഉണ്ടാകുള്ളൂ. എനിക്ക്  USTല്‍ ജോലി കിട്ടി" എന്നു പറഞ്ഞപ്പോള്‍ ഞങ്ങള്‍ എല്ലാവരും സത്യത്തില്‍ ഒന്നു ഞെട്ടി! വേറെ ഏതെങ്കിലും ടീച്ചേഴ്സ് ഇതുപോലെ വന്നു പറഞ്ഞാല്‍ ഞങ്ങള്‍ ഇങ്ങനെ ഞെട്ടി എന്നു വരില്ല. ഈ ടീച്ചര്‍, ഞങ്ങളെ സംബന്ധിച്ചിടത്തോളം പല രീതിയിലും സ്പെഷ്യല്‍ ആണെന്ന് പറയാം. അതിനുള്ള കാരണങ്ങള്‍ അക്കമിട്ടു താഴെ കൊടുക്കുന്നു:
1 . ജിതശ്രീ മിസ്സാണ് അഞ്ചാം സെമെസ്റ്ററില്‍ Electronic Instrumentation (EI) എന്ന പേപ്പര്‍ നല്ല വൃത്തിയായി എടുത്തു തന്നതും,ആറാം സെമെസ്റ്ററില്‍ Radiation and Propagation (RAP) എന്ന പേപ്പര്‍ നന്നായി എടുത്തു തുടങ്ങിയതും. (ഇനി RAPനു വരാന്‍ പോകുന്ന പുതിയ സാര്‍ എങ്ങനെയുണ്ടാവുമോ എന്തോ...)
2 . അഞ്ചാം സെമെസ്റ്ററില്‍ മിസ്സായിരുന്നു ഞങ്ങളുടെ അസിസ്റ്റന്റ്‌ ട്യുട്ടര്‍. അസിസ്റ്റന്റ്‌ ആയിരുന്നെങ്കിലും എല്ലാ കാര്യത്തിനും മിസ്സിനെയായിരുന്നു ഞങ്ങള്‍ ആദ്യം അപ്രോച്ച് ചെയ്യാറ്.
3 . കോളേജിലെ IEEE ബ്രാഞ്ച് ഇത്രയധികം ആക്റ്റീവ് ആക്കാന്‍ മിസ്സ്‌ ഒരുപാട് കഷ്ട്ടപ്പെട്ടിരുന്നു.
4 . എന്ത് പ്രശ്നമുണ്ടെങ്കിലും, എന്നും വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നില്‍ക്കാന്‍ മിസ്സ്‌ ഉണ്ടായിരുന്നു.
5 . കോളേജിലെ ECE 2010 ബാച്ചിലെ ഒരു പുലിക്കുട്ടിയും, HOD അടക്കം എല്ലാ ടീച്ചേര്‍സിന്റെയും 'ഗുഡ് ബുക്ക്‌'ല്‍ സ്ഥാനം പിടിച്ച വ്യക്തിയുമാണ്.
6 . വിദ്യാര്‍ഥികള്‍ക്കു പറയാനുള്ളതു കേള്‍ക്കാന്‍ ക്ഷമ കാട്ടുന്ന, അവരെ മനസ്സിലാക്കാന്‍ ശ്രമിക്കുന്ന വളരെ ചുരുക്കം പേരില്‍ ഒരാള്‍
7 .  എന്നും മിസ്സിന്റെ മുഖത്തു മായാതെയുള്ള  ആ പുഞ്ചിരി കാണുന്നതു തന്നെ ഒരു സന്തോഷവും ആശ്വാസവുമാണ്.
എന്റെ ടീച്ചര്‍ ആകുന്നതിനു മുന്‍പേ തന്നെ ഞങ്ങടെ സീനിയര്‍ ആയിരുന്നു, ഹോസ്റ്റലിലായിരുന്നു, ഞാന്‍ 2nd ഇയര്‍ ആയിരുന്നപ്പോള്‍ അടുത്ത മുറിയിലായിരുന്നു. പിന്നെ ഇടയ്ക്കൊക്കെ മെസ്സേജ് ചെയ്യാറുണ്ട്. മിസ്സിന് അറിയുമോ എന്നറിയില്ല, എന്റെ നല്ലൊരു സുഹൃത്തും കൂടിയാണ് ജിതച്ചേച്ചി. ജിതച്ചേച്ചി എന്നാണു ഞാന്‍ വിളിക്കാറ്. പിന്നീട് ഞങ്ങടെ ടീച്ചറായി വന്നപ്പോഴും "ma'am", "ms " എന്നൊക്കെ വിളിക്കാന്‍ എന്റെ നാക്കു വഴങ്ങാറേയില്ല. വീണ്ടും ഓര്‍മ്മയില്ലാതെ "ചേച്ചി" എന്നു പലപ്പോഴും വിളിച്ചുപോയിട്ടുണ്ട്. എന്തായാലും ഇനി മുതല്‍ ധൈര്യമായിട്ട് ചേച്ചി എന്നു തന്നെ വിളിക്കാമല്ലോ.
പോകുന്നതിനു മുന്‍പ് ഞങ്ങള്‍ ചെറിയൊരു ഫേര്‍വെല്‍ ക്ലാസ്സില്‍ തന്നെ ഒരുക്കിയിരുന്നു. ഒരു ഉണ്ണിക്കണ്ണന്റെ വിഗ്രഹവും, മിസ്സിന്റെ ഫസ്റ്റ് ബാച്ച് വിദ്യാര്‍ത്ഥികളെ (അതായിത് ഞങ്ങളെ) എന്നെന്നും ഓര്‍ക്കാന്‍, ഞങ്ങളുടെ ടൂര്‍ ഗ്രൂപ്പ്‌ ഫോട്ടോ വച്ച ഒരു ഫ്രെയിമും ഞങ്ങള്‍ കൊടുത്തു.  മിസ്സിന്റെ വക ഞങ്ങള്‍ക്കും ചെലവു തന്നിരുന്നുട്ടോ.
പിന്നെ പാട്ടും മിമിക്രിയും... അങ്ങനെ നല്ല രസമായിരുന്നു ക്ലാസ്സില്‍. "प्यार हुआ...चुपके से ..." എന്ന പാട്ടാണ് ചേച്ചി പാടിയത്. ചേച്ചിക്കിഷ്ട്ടപ്പെട്ട Jab We Met എന്ന സിനിമയിലെ "तुमसे ही..." എന്ന പാട്ട് സ്പെഷ്യല്‍ ഡെഡിക്കേഷനായി  ഞാന്‍ പാടി. കോളേജ് വിട്ട് വീട്ടിലേക്കു പോകുന്ന വഴി ഞാന്‍ മെസ്സേജ് ചെയ്തിരുന്നു. അപ്പോള്‍ ചേച്ചി പറഞ്ഞത് ഞങ്ങളുടെ ഫേര്‍വെല്‍ ഒട്ടും പ്രതീക്ഷിരുന്നില്ല എന്നും ഒരുപാട് ഇഷ്ടായി എന്നുമാണ്...

അല്ല, എനിക്ക് ഇതുവരെ മനസ്സിലാവാത്ത ഒരു കാര്യം ഇതാണ്: നല്ല അദ്ധ്യാപകരൊക്കെ എന്തുകൊണ്ട പെട്ടെന്നു പോകുന്നത്...??? 

Monday, 14 February 2011

തിരൂര്‍ സ്റ്റേഷനിലെ ചായക്കട

ഇന്നത്തെ പോസ്റ്റ്‌ തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒരു ചായക്കടയെക്കുറിച്ചാണ്. വെറുമൊരു ചായക്കടയല്ല, തിരൂര്‍ സ്റ്റേഷനിലെ കാന്റീനാണ് കഥാനായകന്‍. വെള്ളിയാഴ്ച കോളേജ് അടച്ചുപൂട്ടി. എന്റെ ഒരു സുഹൃത്ത്‌ പറഞ്ഞപോലെ, ഒരു "മൈക്രോ വെക്കേഷന്‍" ആണ് ഇപ്പൊ കിട്ടിയത് എന്നു തന്നെ വേണമെങ്കില്‍ പറയാം. കാരണം, കോളേജും ഹോസ്റ്റലുമൊക്കെ നാലു ദിവസത്തേക്ക് അടച്ചുപൂട്ടിയിരിക്കുകയാണ്. ഇനി ബുധനാഴ്ചയേ തുറക്കുള്ളൂ. അതുകൊണ്ടു തന്നെ, ഞങ്ങള്‍ സാധാരണ പോകാറുള്ള പാസഞ്ജറില്‍, ഷൊര്‍ണൂരിനും കോഴിക്കോടിനും ഇടയില്‍ വീടുള്ള, എന്റെ കോളേജിലെ എല്ലാവരും (പിന്നെ എല്ലാ ലീവിനും ഓടിച്ചാടി വീട്ടില്‍ പോകുന്ന ഞങ്ങള്‍ കോഴിക്കോട്ടുകാരും...അതു പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ...), അങ്ങനെ കുറേപ്പേരുണ്ടായിരുന്നു  അന്ന്. ജൂനിയേഴ്സും ഞങ്ങളോടൊപ്പം തന്നെയാണ് അന്ന് കയറിയത്. അങ്ങനെ ആഘോഷിച്ചു തിമര്‍ത്തു പോകുവായിരുന്നു.
തിരൂര്‍ സ്റ്റേഷന്‍ എത്തിയപ്പോള്‍ ആന്‍ ജെസ്സിയാണ്  ആ ആഗ്രഹം ആദ്യം പറഞ്ഞത്. ഒരു ചായ കുടിക്കണം. ഈ ആഗ്രഹം ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിന്ന് തന്നെ എന്റെ മനസ്സിലും പൊട്ടിമുളച്ചതാണ്. പക്ഷെ ഒരു കമ്പനി തരാന്‍ ആരും തയ്യാറാകാത്തതിനാല്‍ വേണ്ടെന്നു വച്ചു
. എന്നാല്‍ തിരൂരില്‍ വണ്ടി നിര്‍ത്തിയിട്ടത് അവിടുത്തെ കാന്റീനിന്റെ തൊട്ടു മുന്നില്‍ തന്നെ. അവര്‍ നല്ല ഫ്രഷ്‌ ചായ ഉണ്ടാക്കുന്നതും  കണ്ട് അങ്ങനെ ഇരിക്കുമ്പോഴാണ്  ആന്‍ജെസ്സിയുടെ ആഗ്രഹം പുറത്തേക്കു വന്നത്. ഉടനെ തന്നെ കുറച്ചുപേര്‍ അവളെ സപ്പോര്‍ട്ട് ചെയ്തു. പിന്നെ പിരിവെടുത്തു നാലു ഗ്ലാസ്‌ ചായ വാങ്ങാന്‍ വേണ്ടി ഷാരോണും ഞാനും കൂടി പുറത്തിറങ്ങി. ഞാന്‍ നാലു ഗ്ലാസ്‌ ചായ ഓര്‍ഡര്‍ ചെയ്തു, അവന്‍ കാശും കൊടുത്തു. പെട്ടെന്ന് അതാ... വണ്ടി നീങ്ങിത്തുടങ്ങി. ചായയാണെങ്കില്‍ അവര്‍ ഗ്ലാസ്സിലേക്ക്‌ ഒഴിച്ചിട്ടും ഇല്ല. പിന്നെ കൊടുത്ത കാശ് വാങ്ങാനൊന്നും നിന്നില്ല (അതിനുള്ള സമയം ഉണ്ടായില്ല എന്നു പറയുന്നതാണ് വാസ്തവം). ഞങ്ങള്‍ രണ്ടും വണ്ടിയിലേക്ക് ചാടിക്കയറി.
ചുരുക്കം പറഞ്ഞാല്‍, ചായ കിട്ടിയതുമില്ല, രൂപ നഷ്ട്ടപ്പെടുകയും ചെയ്തു, കൂടെയുള്ളവരുടെ കളിയാക്കല്‍ കോഴിക്കോടുവരെ സഹിക്കേണ്ടിയും വന്നു... :(
ഒരിക്കല്‍ ഞങ്ങളുടെ കൂടെയുള്ള റിജുലിനും (അവനും കോഴിക്കോടുകാരന്‍ തന്നെ) തിരൂര്‍ സ്റ്റേഷനില്‍ നിന്നുതന്നെ ഇതുപോലൊരു അനുഭവമുണ്ടായിട്ടുണ്ട്. അന്ന് അവന്‍ നൂറു രൂപ കൊടുത്ത് ഒരു ബോട്ടില്‍ വെള്ളം വാങ്ങി. അപ്പോള്‍ ഏതോ ഒരു അലവലാതി ട്രെയിനില്‍ കയറാന്‍  വേണ്ടി ഓടി വന്നപ്പോള്‍ ഈ കടയിലെ കുറേ സാധനങ്ങള്‍ അബദ്ധത്തില്‍ തട്ടി നിലത്തു വീഴ്ത്തി. കടക്കാരന്‍ കരുതി അതു റിജുലിന്റെ പണിയാണെന്ന്. അവന്റെ കോളറില്‍ അയാള്‍ കയറിപ്പിടിച്ചു. അപ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങി. പിന്നെ സത്യാവസ്ഥ മനസ്സിലാക്കിക്കൊടുക്കാനൊന്നും സമയമില്ലാത്തതിനാല്‍ ആ കടക്കാരന്റെ കൈ തട്ടിമാറ്റിയിട്ടു ബാക്കി പണം (Rs100 - Rs12 = Rs88) വാങ്ങിക്കാന്‍ പറ്റാതെ അവന്‍ ട്രെയിനില്‍ ചാടിക്കയറി. ആ പണം ഇതുവരെ തിരിച്ചു വാങ്ങിയില്ല......
ഇനിയിപ്പോള്‍ എന്റെ സംശയം, ഈ തിരൂര്‍ സ്റ്റേഷനു തന്നെ ആകെ പ്രശ്നമാണോ എന്നാണ്.
അതോ......
ഈ പ്രശ്നങ്ങള്‍... കോഴിക്കോടുകാര്‍ക്ക് മാത്രം സ്വന്തമാണോ......??????
ഓ മൈ ഗ്വോട്.........
ഞാന്‍ ഒന്നും പറഞ്ഞില്ലേ........................@

Friday, 4 February 2011

കാവിലെ പാട്ടു മത്സരത്തിന് എടുത്തോളാം...

സംഗീത് ശിവന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച്, മധുബാല, മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍ തുടങ്ങിയവര്‍ അഭിനയിച്ച് അനശ്വരമാക്കിയ 'യോദ്ധ' എന്ന സിനിമയിലെ ഒരിക്കലും മറക്കാനാവാത്ത ഡയലോഗ്  ആണിത്. എല്ലാ മത്സരങ്ങള്‍ക്കും തോറ്റു തുന്നം പാടിയിട്ടും കൂടി, വീണ്ടും പ്രതീക്ഷ കൈവെടിയാതെ "അടുത്ത മത്സരത്തിന് എടുത്തോളാം" എന്നു പറയുന്ന അരശുമൂട്ടില്‍ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തിന്  പണ്ടൊക്കെ എന്റെ കണ്ണില്‍ ഒരു കോമാളിയുടെ സ്ഥാനമായിരുന്നു. പിന്നീട് അരശുമൂട്ടില്‍ അപ്പുക്കുട്ടന്‍ ഒരു വിസ്മയമായി മാറി. ആ വിസ്മയം വളര്‍ന്നു വളര്‍ന്ന് ഒരു തരം ആരാധനയും sympathyയും പിന്നെങ്ങനെയോ അതൊരു empathyയുമായി രൂപാന്തരപ്പെട്ടു. ചിലപ്പോള്‍ ഈ എഞ്ചിനീയറിംഗ് കോഴ്സും ആ മാറ്റത്തിലൊരു സുപ്രധാന പങ്കു വഹിചിട്ടുണ്ടാവാം.
ശരിക്കുമുള്ള പരീക്ഷാസമയം മൂന്നു മണിക്കൂര്‍ ഒരിക്കല്‍ പോലും തികച്ചു പരീക്ഷാ ഹാളില്‍ ഇരിക്കാന്‍ ഇതുവരെ എനിക്ക് സാധിച്ചിട്ടില്ല. ആഗ്രഹാമില്ലാഞ്ഞിട്ടൊന്നും അല്ലാട്ടോ... അതിനുമാത്രം എഴുതാനൊന്നും ഉണ്ടാകാറില്ല, അല്ലെങ്കില്‍ ഒരു mood ഉണ്ടാകാറില്ല. (എനിക്കു മാത്രം; ബാക്കി ഉള്ളവരൊക്കെ പൂര എഴുത്തായിരിക്കും...ക്ലാസ്സിലെ ഉഴാപ്പന്മാര്‍ ആണ്‍പിള്ളേര്‍ പോലും...). അപ്പോള്‍ പിന്നെ റിസള്‍ട്ട്‌ വരാതെ തന്നെ ഏകദേശം ഊഹിക്കാമല്ലോ എന്തായിരിക്കും എന്റെ അവസ്ഥ എന്ന്. അങ്ങനെ റിസള്‍ട്ട്‌ ഒക്കെ മുന്‍കൂട്ടി മനസ്സില്‍ കണ്ടുകൊണ്ട്‌, എക്സാം ഹാളില്‍ നിര്‍ബന്ധമായും ഇരിക്കേണ്ട ഒരു മണിക്കൂര്‍ സമയമാകാന്‍ വേണ്ടി കാത്തിരിക്കുമ്പോഴും, പരിതാപകരമായ എന്റെ അതേ അവസ്ഥയില്‍ മറ്റാരെങ്കിലും ഇരിക്കുന്നുണ്ടോ എന്ന്  ചുറ്റിലും നിരീക്ഷിക്കുമ്പോഴും, വാച്ചില്‍ കൃത്യം 10.30 ആകുമ്പോള്‍ ചാടി എഴുന്നേറ്റ് ഹാള്‍ വിടുമ്പോഴും മനസ്സില്‍ അപ്പുക്കുട്ടന്റെ രൂപവും, കര്‍ണ്ണപുടങ്ങളില്‍ "കാവിലെ പാട്ടു മത്സരത്തിന്  എടുത്തോളാം" എന്ന ഒരേയൊരു വാക്യവുമാണ് നിറഞ്ഞു നില്ക്കാറുള്ളത്.
അതെ... ഞങ്ങള്‍ തുല്യ ദുഖിതരാണ്. പക്ഷെ തോല്‍വി വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്. അതുകൊണ്ടുതന്നെ ഈ തോല്‍വികളിലൊന്നും ഞങ്ങള്‍ തളരില്ല, പതറില്ല. നല്ലൊരു നാളെയ്ക്കയുള്ള സ്വപ്‌നങ്ങള്‍ നെയ്തുകൊണ്ടേയിരിക്കും. അപ്പുക്കുട്ടന്‍ അടുത്ത മത്സരത്തിനും ഞാന്‍ അടുത്ത സപ്പ്ളി പരീക്ഷയ്ക്കും വേണ്ടി കാത്തിരിക്കും. എന്നെങ്കിലുമൊരിക്കല്‍ 'അരശുമൂട്ടില്‍ അപ്പുക്കുട്ടന്‍' 'തൈപ്പറമ്പില്‍ അശോക'നേയും 'അനഘ പനക്കട' 'കാലിക്കറ്റ്‌ യൂനിവേഴ്സിറ്റി'യെയും തോല്‍പ്പിക്കും. എന്നെങ്കിലുമൊരിക്കല്‍ വിജയം ഞങ്ങളെ തേടി വരും............
സ്വപ്നങ്ങളും പ്രതീക്ഷകളും മുറുകെ പിടിച്ചുകൊണ്ട്......
അപ്പുക്കുട്ടന്റെ സ്വന്തം
അനു <3

Wednesday, 26 January 2011

A 'MUST WATCH' VIDEO...



I almost cried on watching this video. What a wonderful concept...
There is no language for Patriortism...!
Proud to be an Indian...
VANDE MAATARAM......!!!!!!

Monday, 10 January 2011

പുതുവര്‍ഷവും മിസ്സും

പുതുവര്‍ഷം തുടങ്ങിയതിനു ശേഷം കോളേജിലെ ആദ്യത്തെ പ്രവൃത്തി ദിവസസത്തെ കുറിച്ചാണ് ഈ പോസ്റ്റ്‌. ആദ്യ ദിവസം, അതായിത്,  ജനുവരി മൂന്നാം തീയതി തിങ്കളാഴ്ച , എല്ലാ പുതുവര്‍ഷത്തിലെയും പോലെ, എല്ലാ ദിവസവും പോലെ, ഒരുപാട് പ്രതീക്ഷകളുമായാണ് ക്ലാസ്സിലേക്ക് കയറിയത്. എന്നാല്‍ അന്നും, ഒരു ഈച്ചയെപ്പോലും ആട്ടാനില്ലാതെ വെറുതെ ഇരുന്നു കഴിച്ചുകൂട്ടി. പകുതിയോളം പേര്‍ ആബ്സന്റ്  ആയിരുന്നു. കാരണം അടുത്ത ദിവസം S3 M3 ഇമ്പ്രൂവ്മെന്റ് പരീക്ഷയുണ്ടായിരുന്നു. ഒന്ന് രണ്ടു ഹവര്‍ അരൊക്കെയോ വന്നു ക്ലാസ്സ്‌ എടുത്തു. പിന്നെ കുറെ കാലമായി പെന്റിംഗ് കിടക്കുന്ന ഒരു LIC (Life Insurance Corporation of India എന്ന് തെറ്റിദ്ധരിച്ചവരുടെ ശ്രദ്ധയ്ക്ക്‌ : LIC എന്നാല്‍ Linear Integrated Circuits) experiment മുഴുവനാക്കി. അതാണ്‌ ആകെയുള്ള ഉപകാരം. സ്റ്റാഫ്‌ റൂമിലേക്ക്‌ കയറിച്ചെന്നപ്പോള്‍ ക്ലോസ് അപ് പുഞ്ചിരിയുമായി അതാ നില്‍ക്കുന്നു "എന്റെ സ്വന്തം" ശാരിക മിസ്സ്‌. ആ ചിരി മായാതെ തന്നെ മിസ്സ്‌ പറഞ്ഞു
"അനഘ LIC ലാബില്‍ അണ്ടര്‍ ആണ് ട്ടോ. എന്താ ചെയ്യണ്ടേ?"
"അണ്ടര്‍" എന്താണെന്ന് അറിയാത്തവര്‍ക്കായി വിശദീകരണം:
"അണ്ടര്‍" എന്നാല്‍ under sessionals. അതായിത്  ആവശ്യത്തിനു internal marks  ഇല്ല, അല്ലെങ്കില്‍ internal marks 35-ല്‍ താഴെയാണ് എന്നര്‍ത്ഥം. അങ്ങനെയാണെങ്കില്‍ യുനിവേഴ്സിറ്റി പരീക്ഷയില്‍ 40 marks പോരാ പാസ് ആകാന്‍...
എന്തായാലും അതുപോലെ തന്നെ ചിരിച്ചുകൊണ്ട് ഞാനും പറഞ്ഞു :
"എന്താ ചെയ്യണ്ടേ എന്ന് മിസ്സ്‌ പറഞ്ഞാല്‍ അതുപോലെ ചെയ്യാം"
ആഹാ... എന്തൊരു മര്യാദക്കാരി...... :P
"അനഘ മാത്രമല്ല, വേറെ രണ്ടുപേരു കൂടി അണ്ടര്‍ ആണ്......"
അതു കേട്ടപ്പോള്‍ മനസ്സില്‍ ഒരാശ്വാസം.
"...LIC theory- ല്‍ കയറിയിട്ടുണ്ട്"
അതുകേട്ടപ്പോള്‍ അത്ഭുതസ്തബ്ധയായി നിന്നുപോയി!!! ഒട്ടും പ്രതീക്ഷിച്ചതല്ല ആ സബ്ജക്റ്റില്‍ കര കയറാന്‍ കഴിയും എന്ന്!
കേട്ട ആവേശത്തില്‍ അറിയാതെ മിസ്സിനോട് ചോദിച്ചുപോയി:
"ങേ??? തിയറിയില്‍ കയറിയോ മിസ്സ്‌?"
"കയറി എന്നല്ല, കയറ്റി. തിയറിയിലും ലാബിലും, രണ്ടിലും അണ്ടര്‍ ആക്കണ്ട എന്ന് കരുതി ഒരെണ്ണത്തില്‍ കയറ്റിയതാ"
സന്തോ......ഷം...
മിസ്സ്‌ അതേ പുഞ്ചിരിയോടെ ചോദിച്ചു:
"ഇനി എന്താ ചെയ്യാ? യൂനിവേഴ്സിറ്റിക്ക്  പഠിച്ചു നല്ല മാര്‍ക്സ് വാങ്ങുമോ?"
"വാങ്ങാം മിസ്സ്‌"
"അപ്പൊ ഞാന്‍ ഒന്നും ചെയ്യേണ്ടല്ലോ, അണ്ടര്‍ ആയാലും കുഴപ്പമില്ലല്ലോ?"
"എനിക്ക് കുഴപ്പമൊന്നും ഇല്ല. ബാക്കി രണ്ടുപേരുടെ കാര്യം..." ;-)
"അനഘയ്ക്കിപ്പോ എന്നോടുള്ള ദേഷ്യമൊക്കെ മാറിയോ?"
"മാറി മിസ്സ്‌, എനിക്കിപ്പോ മിസ്സിനോട് ദേഷ്യമൊന്നും ഇല്ല"
(അതൊരു വലിയ കഥയാണ്. പിന്നീടൊരിക്കലാകട്ടെ ആ കഥ)
"അതെന്താ ദേഷ്യമില്ലാത്തത്? അതെങ്ങനെയാ എന്നോടുള്ള ദേഷ്യമൊക്കെ പെട്ടെന്നു മാറുന്നേ?"
"എന്തു ചെയ്യാനാ, മാറിപ്പോയി മിസ്സ്‌! അത്രതന്നെ! ഞാനിപ്പോള്‍ മിസ്സിനെ ഇഷ്ടപ്പെട്ടു വരുന്നു."
അതാണ്‌, അതുതന്നെയാണ് സത്യം. ആദ്യം മിസ്സിനെ വെറുപ്പായിരുന്നു. അതു മിസ്സിനും അറിയാം, ഒരിക്കല്‍ ഞാന്‍ നേരിട്ട് പറഞ്ഞിട്ടുള്ളതാണ്. സന്ധി സംഭാഷണത്തിനൊടുവില്‍ എല്ലാം പറഞ്ഞു തീര്‍ത്തു . ഇപ്പോള്‍ വെറുപ്പൊന്നും ഇല്ല. എന്നുവച്ച് മിസ്സിനെ ഇഷ്ടമൊന്നും ഇല്ലാട്ടോ. ഇഷ്ട്ടപ്പെട്ടു വരുന്നതേ ഉള്ളു. "ഒരുപക്ഷേ, ഭാവിയില്‍, മിസ്സും ഞാനും തോളോടു തോള്‍ ചേര്‍ന്നു നടക്കുന്നതായിരിക്കും കാണുക" എന്ന് ക്ലാസ്സിലെ പലരും കളിയാക്കാറുണ്ട്.
മിസ്സ്‌ വീണ്ടും ചോദിച്ചു:
"അന്ന് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയായിരുന്നു എന്ന് ഇപ്പോഴെങ്കിലും തോന്നുന്നുണ്ടോ? എന്നെക്കുറിച്ച് പറഞ്ഞതെന്തെങ്കിലും തിരുത്തണമെന്നുണ്ടോ?"
Why Are All the Good Teachers Crazy?മിണ്ടാതെ തല കുനിച്ചു ഞാന്‍ നിന്നു. ഒരു തിരുത്തും ഇല്ല. എന്തായാലും മിസ്സിന് കാര്യം പിടികിട്ടി.
"അങ്ങനെയൊന്നും ഇപ്പോഴും തോന്നുന്നില്ല, അല്ലേ? ശരി, ക്ലാസ്സിലേക്ക് പൊയ്ക്കോളൂ..."
രണ്ടുപേരുടെയും മുഖത്ത്  പഴയ ചിരി തന്നെ.

ഞാന്‍ വീണ്ടും ആ ബോറന്‍ ക്ലാസ്സ്‌ ലക്ഷ്യമാക്കി നടന്നു......